pak-vs-eng

മുള്‍ട്ടാന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് മികച്ച തുടക്കം. മുള്‍ട്ടാനില്‍ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 328 എന്ന ശക്തമായ നിലയിലാണവര്‍. സെഞ്ച്വറികള്‍ നേടിയ ഓപ്പണര്‍ അബ്ദുള്ള ഷഫീഖ് (102), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (151) എന്നിവരുടെ മികവിലാണ് ആതിഥേയര്‍ മികച്ച നിലയിലെത്തിയത്. ബംഗ്ലാദേശിനെതിരെ സ്വന്തം നാട്ടില്‍ രണ്ട് മത്സര പരമ്പര അടിയറവ് വെച്ച പാകിസ്ഥാനെ സംബന്ധിച്ച് വളരെ നിര്‍ണായകമാണ് ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് മത്സര ടെസ്റ്റ് പരമ്പര.

മുള്‍ട്ടാനില്‍ ടോസ് നേടി പാക് നായകന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇടങ്കയ്യന്‍ ഓപ്പണര്‍ സയീം അയൂബ് (4) റണ്‍സ് മാത്രം നേടി നാലം ഓവറില്‍ ഗസ് അറ്റ്കിന്‍സണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. രണ്ടാം വിക്കറ്റില്‍ ഷാന്‍ മസൂദ് - അബ്ദുള്ള ഷഫീഖ് സഖ്യം നേടിയ 253 റണ്‍സ് കൂട്ടുകെട്ടാണ് പാകിസ്ഥാനെ ശക്തമായ നിലയില്‍ എത്തിച്ചത്. എന്നാല്‍ ഇരുവരും ചെറിയ ഇടവേളയ്ക്കിടെ പുറത്തായത് പാകിസ്ഥാന് നേരിയ തിരിച്ചടിയായി. ബാബര്‍ അസം (30) ആണ് നാലാമനായി പുറത്തായത്.

സൗദ് ഷക്കീല്‍ (35*), നൈറ്റ് വാച്ച്മാന്‍ നസീം ഷാ (0*) എന്നിവരാണ് ക്രീസിലുള്ളത്. ഇംഗ്ലണ്ടിന് വേണ്ടി ഫാസ്റ്റ് ബൗളര്‍മാരായ ഗസ് അറ്റ്കിന്‍സണ്‍ രണ്ട് വിക്കറ്റും ക്രിസ് വോക്‌സ് ഒരു വിക്കറ്റും വീഴ്ത്തി. സ്പിന്നര്‍ ജാക് ലീച്ചിന് ഒരു വിക്കറ്റ് ലഭിച്ചു. ഒന്നാം ദിനത്തിലെ അവസാന സെഷനിലാണ് ഇംഗ്ലണ്ട് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം ഒന്നാം ദിനത്തില്‍ കാഴ്ചവെച്ചത്. രണ്ടാം ദിനത്തില്‍ കൂറ്റന്‍ സ്‌കോറിലേക്ക് നീങ്ങാന്‍ പാകിസ്ഥാനും വേഗത്തില്‍ പുറത്താക്കാന്‍ ഇംഗ്ലണ്ടും ശ്രമിക്കുമ്പോള്‍ മത്സരം ആവേശകരമാകുമെന്ന പ്രതീക്ഷയിലാണ് പാക് ആരാധകര്‍.