crime

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശിനെ കൊച്ചിയിലെ ഹോട്ടലില്‍ എത്തി നടി പ്രയാഗ മാര്‍ട്ടിന്‍ സന്ദര്‍ശിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമ്മ. ആരോപണം നിഷേധിച്ചാണ് നടിയുടെ അമ്മ ജിജി മാര്‍ട്ടിന്‍ രംഗത്ത് വന്നിരിക്കുന്നത്. ഇതൊന്നും പ്രയാഗയ്ക്ക് അറിയുന്ന കാര്യങ്ങളല്ലെന്നും മകളുമായി ഇപ്പോള്‍ സംസാരിച്ചതേയുള്ളൂവെന്നുമാണ് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജിജി മാര്‍ട്ടിന്‍ പറയുന്നത്.

അതേസമയം, ലഹരിക്കേസില്‍ നടിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് പൊലീസ്. പ്രായഗയ്ക്ക് ഒപ്പം ഓംപ്രകാശിന്റെ മുറിയില്‍ പോയ നടന്‍ ശ്രീനാഥ് ഭാസിയേയും ചോദ്യംചെയ്യുമെന്നാണ് വിവരം. ഇരുവരേയും കുണ്ടന്നൂരിലെ ഓംപ്രകാശ് താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിച്ച വ്യക്തിയെ പൊലീസ് നേരത്തെ കസ്റ്റഡിയില്‍ എടുത്തിരുന്നു. എളമക്കര സ്വദേശി ബിനു ജോസഫിനെയാണ് എറണാകുളം സൗത്ത് പൊലീസ കസ്റ്റഡിിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

കൊച്ചിയിലെ ലഹരിഇടപാടുകളിലെ പ്രധാന കണ്ണിയാണ് ബിനു ജോസഫെന്ന് പൊലീസ് പറഞ്ഞു. ലഹരി ഇടപാടിന്റെ ഭാഗമായാണോ താരങ്ങള്‍ എത്തിയതെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കേസില്‍ ഓം പ്രകാശിനും ഒന്നാം പ്രതിയായ ഷിഹാസിനും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാ താരങ്ങളുടെ പേരുമുള്ളത്. താരങ്ങളും ഇരുപതോളം ആളുകളുടെ പേരുകളും റിപ്പോര്‍ട്ടിലുണ്ട്. മുറിയില്‍ ലഹരി ഉപയോഗം നടന്നുവെന്നും പൊലീസ് പറയുന്നു.

ഓം പ്രകാശും സുഹൃത്തുക്കളും വിദേശത്തുനിന്ന് ലഹരി എത്തിച്ച് കൊച്ചിയിലെ ഡിജെ പാര്‍ട്ടിയില്‍ വില്‍പന നടത്തിയെന്നും സൂചനയുണ്ട്.ശ്രീനാഥിനെയും പ്രയാഗയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലഹരി ഉപയോഗിച്ചതിന്റെ തെളിവുകള്‍ ഹാജരാക്കാന്‍ പൊലീസിന് സാധിച്ചില്ല. വൈദ്യപരിശോധനയിലും ലഹരി ഉപയോഗം തെളിയിക്കാനാവാത്തതിനാലാണ് ഓം പ്രകാശിനും ഷിഹാസിനും ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നിന്ന് പിടികൂടിയ ഓം പ്രകാശിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ലഹരിവസ്തുക്കള്‍ കൈവശം വച്ചുവെന്നതാണ് കേസ്. ഓം പ്രകാശിനൊപ്പം പിടികൂടിയ ഷിഹാസിന്റെ പക്കല്‍നിന്ന് പൊലീസ് കൊക്കൈന്‍ പിടിച്ചെടുത്തിരുന്നു.കൊച്ചി മരട് പൊലീസാണ് ഓം പ്രകാശിനെ കസ്റ്റഡിയിലെടുത്തത്. ബോള്‍ഗാട്ടിയിലെ ഡിജെ പാര്‍ട്ടിക്ക് എത്തിയതാണെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്.