kerala

പാലക്കാട്: കൊച്ചി-ബംഗളുരു വ്യാവസായ ഇടനാഴിയുടെ ഭാഗമായി പാലക്കാടിന് അനുവദിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രദേശത്ത് ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ രജത് സാനിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘമെത്തി.

പുതശേരി സെന്‍ട്രല്‍, പുതശേരി വെസ്റ്റ്, കണ്ണമ്പ്ര എന്നീ മൂന്നിടങ്ങളിലും സംഘം സന്ദര്‍ശനം നടത്തി. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, കിന്‍ഫ്ര എം.ഡി: സന്തോഷ് കോശി തോമസ്, കിന്‍ഫ്ര ജനറല്‍ മാനേജര്‍ ടി.ബി.അമ്പിളി, പാലക്കാട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് മാനേജര്‍ വി.മുരളീകൃഷ്ണന്‍ എന്നിവര്‍ കേന്ദ്രസംഘത്തെ അനുഗമിച്ചു.

പദ്ധതിക്കായുള്ള ഒരുക്കങ്ങളും സ്വീകരിച്ച നടപടികളും കേന്ദ്രസംഘത്തെ കിന്‍ഫ്ര പ്രതിനിധികള്‍ ധരിപ്പിച്ചു. വ്യവസായ വികസനത്തിന് അനുയോജ്യമായ ഈ സ്ഥലമാണിതെന്ന് കേന്ദ്രസംഘം വിലയിരുത്തി. സംസ്ഥാനം തയ്യാറാക്കിയ ഡി.പി.ആറില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി.

കേന്ദ്രത്തിന്റെ ആദ്യഗഡു ഈ മാസം അനുവദിക്കുമെന്ന് എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. തുക അനുവദിക്കുന്നതിന് അനുസരിച്ച് പ്രത്യേകോദ്ദേശ്യ സ്ഥാപനമായ കേരള ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (കെ.ഐ.സി.ഡി.സി) സംസ്ഥാനം ഭൂമി കൈമാറും.