
പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനാണ് തിരുവല്ല. ജില്ലയുടെ കിഴക്കൻ മലയോര മേഖലകളിൽ നിന്നും പടിഞ്ഞാറൻ മേഖലകളിൽ നിന്നും തിരുവല്ല സ്റ്റേഷനെ ആശ്രയിക്കുന്ന യാത്രക്കാർ നിരവധിയാണ്. എന്നാൽ അടിസ്ഥാന സൗകര്യ വികസനമില്ലായ്മയായിരുന്നു സ്റ്റേഷന്റെ പരിമിതി. യാത്രക്കാർ കുറയുകയും വികസനമില്ലാത്ത സ്റ്റേഷനെന്ന് ആക്ഷേപം കേൾക്കേണ്ടി വരികയും ചെയ്യുന്ന തിരുവല്ലയുടെ മുഖം മാറുകയാണ്. വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടക്കുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർമ്മാണ പ്രവർത്തികളാണ് നടക്കുന്നത്.
ഈ വർഷം തന്നെ പദ്ധതി പ്രവർത്തനങ്ങൾ പൂർണതയിലെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. പ്ളാറ്റ്ഫോം സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതോടെ സ്റ്റേഷൻ പുതുമോടിയിലാകും.യാത്രക്കാർക്ക് വാഹന പാർക്കിംഗിന് സ്ഥലമില്ലാത്തതായിരുന്നു സ്റ്റേഷൻ നേരിട്ട പ്രധാന വെല്ലുവിളികളിലൊന്ന്. റെയിൽവേ സ്റ്റേഷൻ റോഡു വഴി യാത്രാ ബസുകളുണ്ടായിരുന്നില്ല. ഇവിടേക്ക് പുതിയ ബസുകൾ സർവീസ് നടത്താനാണ് തീരുമാനം. ഇതോടെ സ്റ്റേഷനിലേക്കുള്ള യാത്രാ പ്രശ്നങ്ങൾക്കും ഒരു പരിധിവരെ പരിഹാരമാകും. കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് എന്നതാണ് റെയിൽ യാത്രക്കാരുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം. റെയിൽവേ ഇക്കാര്യത്തിൽ തീരുമാനം അറിയിച്ചിട്ടില്ല.
തിരുവല്ല സ്റ്റേഷന്റെ കഴിഞ്ഞ പദ്ധതി വർഷത്തെ വരുമാനം 20.15 കോടിയാണ്. വരുമാനത്തിൽ തിരുവല്ല മുൻപന്തിയിലുണ്ടെങ്കിലും സൗകര്യങ്ങൾ നൽകുന്നതിൽ റെയിൽവേ താത്പര്യം കാട്ടിയിരുന്നില്ല. രാത്രികാലങ്ങളിഷൽ സ്റ്റേഷൻ പരിസരം മിക്കപ്പോഴും ഇരുട്ടിലാണ്. വൈദ്യുതബന്ധം നിലച്ചാൽ ജനറേറ്റർ പോലും പ്രവർത്തിക്കാറില്ല. വർഷങ്ങളായി യാത്രക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ പഠിച്ചശേഷമാണ് ഇപ്പോൾ ആധുനികവത്കരണ ജോലികൾ ആരംഭിച്ചിട്ടുള്ളത്.
ലോകോത്തര നിലവാരമുള്ള പശ്ചാത്തല സൗകര്യങ്ങൾ തിരുവല്ല റെയിൽവെ സ്റ്റേഷനിൽ ഒരുക്കാനുള്ള പദ്ധതിയാണ് തയാറാക്കിയിരുന്നത്. അത്യാധുനിക പൂമുഖം, പ്രവേശന കവാടം എന്നിവയുടെ പണികൾ അന്തിമഘട്ടത്തിലേക്കു നീങ്ങുകയാണ്. ദേശീയ മാനദണ്ഡ പ്രകാരമുള്ള സുരക്ഷാ സംവിധാനവും ഒരുക്കും. സ്റ്റേഷനിലെ നടപ്പാതകളും പാർക്കിംഗ് ഏരിയയിലെ സൗകര്യങ്ങളും വിപുലീകരിക്കും.
ടിക്കറ്റ് കൗണ്ടർ സാങ്കേതികവത്കരണം ഉടൻ പൂർത്തിയാക്കും. ആധുനിക മെഷീനുകളാണ് കൗണ്ടറുകളിലേക്ക് എത്തിച്ചിരിക്കുന്നത്. കൂടുതൽ ഇടങ്ങളിൽ ഓട്ടോമാറ്റിക്ക് ടിക്കറ്റ് വെന്റിങ് മെഷീനുകൾ സ്ഥാപിക്കും.
പ്ലാറ്റ്‌ഫോം ഷെൽട്ടറുകളിൽ ആറ് ബേ കളാണ് നിർമിക്കുന്നത്. ഓരോ ബേയുടെയും നീളം 16 മീറ്ററാണ്. പ്ലാറ്റ്‌ഫോമുകൾക്ക് പൂർണമായി മേൽക്കൂരകൾ ഇട്ടു വരികയാണ്. രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമുകളിലടക്കം പുതിയ ശുചിമുറികളും കുടിവെള്ള സൗകര്യവും ഉണ്ടാകും. പ്ലാറ്റ്‌ഫോമിൽ ഡിസ്‌പ്ലേ ബോർഡുകളും ഇലക്ട്രോണിക്സ് കോച്ച് പൊസിഷൻ ബോർഡുകളും ഉണ്ടാകും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയിൽ 13.51 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. പശ്ചാത്തല സൗകര്യ വികസനത്തിനായി പത്തു കോടി നേരത്തെ അനുവദിച്ചിരുന്നു.
രാത്രി വണ്ടികൾക്ക് സ്റ്റോപ്പ് വേണം
വടക്കൻ മേഖലയിൽ നിന്നും രാത്രിയിലും പുലർച്ചെയുമായി തിരുവനന്തപുരത്തേക്ക് കടന്നുപോകുന്ന മൂന്ന് ട്രെയിനുകളുടെ സ്‌റ്റോപ്പ് പുനഃസ്ഥാപിക്കാനാകാത്തതാണ് തിരുവല്ലയിലെ യാത്രക്കാർ നേരിടുന്ന മറ്റൊരു പ്രശ്നം. മധുരയിൽ നിന്നുള്ള അമൃത എക്‌സ്‌പ്രസ്, മംഗളൂരുവിൽ നിന്നുള്ള തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്, നിലമ്പൂരിൽ നിന്നും കൊച്ചുവേളിയിലേക്കുള്ള രാജ്യറാണി എക്‌സ്‌പ്രസുകളാണ് തിരുവല്ലയിൽ നിറുത്താത്തത്.
മൂന്ന് ട്രെയിനുകൾക്കും വടക്കോട്ടുള്ള യാത്രയിൽ തിരുവല്ലയിൽ സ്‌റ്റോപ്പുള്ളതാണ്. എന്നാൽ മടക്കയാത്രയിൽ നിർത്തുന്നില്ല. കൊവിഡ് കാലത്ത് നിറുത്തലാക്കിയ സ്‌റ്റോപ്പുകളാണിത്. സമീപ സ്റ്റേഷനുകളിൽ സ്റ്റോപ്പ് പുനഃസ്ഥാപിച്ചെങ്കിലും തിരുവല്ലയെ അവഗണിച്ചു. തിരുവല്ലയിൽ ഇറങ്ങാനായി ഈ ട്രെയിനുകളിൽ നിരവധി യാത്രക്കാരാണുള്ളത്. ഇവർ ചെങ്ങന്നൂരിലിറങ്ങി നേരം പുലരുവോളം കാത്തിരുന്നശേഷം മടങ്ങുകയാണ് ഇപ്പോഴത്തെ രീതി. എംപിമാരടക്കം ഇടപെട്ടിട്ടും സ്റ്റോപ്പ് പുനഃസ്ഥാപിക്കാൻ നടപടി ആയിട്ടില്ല. ചില റെയിൽവേ ഉദ്യോഗസ്ഥരുടെ പിടിവാശിയാണ് ഇതിനു പിന്നിലെന്നും ആക്ഷേപമുണ്ട്.
വന്ദേഭാരത് ട്രെയിൻ അനുവദിച്ചപ്പോൾ സംസ്ഥാന സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടത് തിരുവല്ലയിലെ സ്റ്റോപ്പാണ്. എന്നാൽ പത്തനംതിട്ട ജില്ലയിൽ ട്രെയിനിനു സ്റ്റോപ്പുണ്ടായിരുന്നു. വിവേക് എക്സ്പ്രസ് അടക്കമുള്ള പല പ്രധാന ട്രെയിനുകൾക്ക് ഇപ്പോഴും തിരുവല്ലയിൽ സ്‌റ്റോപ്പില്ല.
മെമുവിന് സ്റ്റോപ്പ്
യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് കോട്ടയം പാതയിൽ പുതിയ മെമു സർവീസ് ആരംഭിച്ചു. ആന്റോ ആന്റണി എം.പിയുടെ ശ്രമഫലമയാണ് മെമുവിന് സ്റ്റോപ്പ് അനുവദിച്ചത്. രാവിലെ ആറേകാലിന് കൊല്ലത്തു നിന്നും ആരംഭിച്ച് ഒൻപതരയോടെ എറണാകുളത്ത് എത്തുന്ന മെമു ഏഴരയരയക്ക് തിരുവല്ലയിൽ എത്തിച്ചേരും. പാലരുവി എക്‌സ്‌പ്രസിനും വേണാട് എക്‌സ്‌പ്രസിനും മദ്ധ്യേയുള്ള പുതിയ മെമു സർവീസ് സ്ഥിരം യാത്രക്കാരായ ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനപ്പെടും.
തിരികെ എറണാകുളം ജംഗ്ഷനിൽ നിന്നും 9.50നു പുറപ്പെടുന്ന മെമു തിരുവല്ലയിൽ 11.41നും കൊല്ലത്ത് 1.30നും എത്തിച്ചേരും. തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിലാണ് സ്‌പെഷ്യൽ സർവീസായി നടത്തുക. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ നേരിൽകണ്ട് നിരന്തരം സമ്മർദ്ദം ചെലുത്തിയതിന്റെ ഭാഗമായാണ് പുതിയ സർവീസ് അനുവദിച്ചതെന്ന് എം.പി വ്യക്തമാക്കിയിട്ടുണ്ട്. പതിറ്റാണ്ടുകളായി വികസനം കൊതിച്ചിരിക്കുന്ന തിരുവല്ലയുടെ വരുമാനത്തിൽ കുതിച്ചു ചാട്ടമുണ്ടാക്കുന്നതാണ് പുതിയ വികസന പദ്ധതികൾ.