d

കിഗാലി: ആഫ്രിക്കൻ രാജ്യമായ റുവാണ്ടയിൽ മാർബർഗ് വൈറസ് പടരുന്നു. കഴിഞ്ഞ മാസം അവസാനമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 12 പേരാണ്‌ റുവാണ്ടയിൽ വൈറസ് ബാധമൂലം മരിച്ചു. നിലവിൽ 41 പേർ ചികിൽസയിലാണ്. രക്തസ്രാവം,അവയവങ്ങളുടെ പ്രവർത്തനം നിലക്കൽ എന്നിവക്ക് കാരണമാകുന്ന മാരക വൈറസ് ബാധിച്ചാൽ 88 ശതമാനമാണ് മരണനിരക്ക്. രക്തക്കുഴലുകളുടെ ഭിത്തിയിൽ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലേക്കും വൈറസ് നയിക്കും. എബോള വൈറസിന്റെ കുടുംബമായ ഫിലോവിരിഡേയിൽ ഉൾപ്പെട്ട മാബർഗ്‌ എബോളയേക്കാൾ ഭീകരനാണെന്ന് ആരോഗ്യ വിദ​ഗ്ദ്ധർ പറയുന്നു. വൈറസ്‌ ഉള്ളിലെത്തി രണ്ട്‌ മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടിപ്പിക്കും.

കടുത്ത പനി, കടുത്ത തലവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ്‌ രോഗം ആരംഭിക്കാറുള്ളത്‌. പേശി വേദന, അതിസാരം, വയറുവേദന, ഓക്കാനം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. അടുത്ത 5 മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിൽ മൂക്കിൽ നിന്നും മോണകളിൽ നിന്നും സ്വകാര്യഭാഗങ്ങളിൽ നിന്നും വരെ രക്തസ്രാവം ആരംഭിക്കും. രോ​ഗികളെ മാനസിക നിലയെയും ബാധിക്കും. അവസാന ഘട്ടങ്ങളില്‍ വൃഷ്‌ണം വീര്‍ത്തു വരുന്ന അവസ്ഥയും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌.

ലക്ഷണങ്ങള്‍ ആരംഭിച്ച്‌ എട്ട്‌ മുതല്‍ ഒൻപത്‌ ദിവസത്തിനുള്ളിൽ രോഗിയുടെ നില വഷളാക്കി മരണത്തിലേക്ക്‌ നയിക്കാൻ ശേഷിയുള്ള മാരക വൈറസാണ്‌ മാബർ​ഗെന്നും വിദ​ഗ്ദ്ധർ പറയുന്നു. വൈറസിനെതിരെ വാക്സിൻ ട്രയൽ ആരംഭിച്ചെന്ന് റുവാണ്ടൻ അധികൃതർ അറിയിച്ചു. 80% അണുബാധകളും മെഡിക്കൽ തൊഴിലാളികൾക്കിടയിലാണ്. 1,500 ഡോക്ടർമാർ മാത്രമാണ് റുവാണ്ടയിലുള്ളതെന്നും ആശങ്കയുയർത്തുന്നു. ഇതുവരെ 46 വ്യക്തികൾക്കാണ് രോ​ഗം ബാധിച്ചത്.