saudi

റിയാദ്: സൗദി അറേബ്യയിൽ പ്രവാസി തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പുതിയ ഇൻഷുറൻസ് പദ്ധതി പ്രാബല്യത്തിൽ വന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും ഇൻഷുറൻസ് അതോറിറ്റിയും ചേർന്നാണ് 'ഇൻഷുറൻസ് പ്രൊഡക്‌റ്റ്' എന്ന പുതിയ പദ്ധതി ഒക്‌ടോബർ ആറിന് ആരംഭിച്ചത്.

പുതിയ ഇൻഷുറൻസ് പദ്ധതി പ്രകാരം, തൊഴിൽ ചെയ്യുന്ന സ്ഥാപനം നിശ്ചിത കാലത്തേക്ക് ശമ്പളം നൽകിയില്ലെങ്കിലോ വൈകിപ്പിച്ചാലോ പോലും ഉപയോക്താവിന് പണം കൃത്യമായി ലഭിക്കുന്നു. സ്വകാര്യ സ്ഥാപനങ്ങൾ ശമ്പള കുടിശിക വരുത്തിയാൽ അതും ഈ പദ്ധതിയിലൂടെ ലഭിക്കും. നിബന്ധനകൾക്കനുസൃതമായി ആയിരിക്കും പദ്ധതി ആനുകൂല്യങ്ങൾ നടപ്പിലാക്കുക.

കമ്പനി നഷ്‌ടത്തിലാവുകയോ തൊഴിലുടമ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുകയോ ചെയ്യുന്ന അപൂർവ സന്ദർഭങ്ങളിൽ തൊഴിലാളികൾക്ക് പുതിയ പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കും. ഇത്തരം സന്ദർഭങ്ങളിൽ അംഗീകൃത ഇൻഷുറൻസ് കമ്പനികളുടെ സഹായത്തോടെ ക്ലെയിം ചെയ്യണം. ഇതിലൂടെ ഇൻഷുറൻസ് സേവനത്തിൽ നിന്ന് പ്രയോജനം നേടാൻ തൊഴിലാളികൾക്ക് അർഹതയുണ്ടായിരിക്കും.

ഇത്തരം സാഹചര്യങ്ങളിൽ നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന തൊഴിലാളികൾക്ക് യാത്രാ ടിക്കറ്റും പദ്ധതിയിൽ ഉൾപ്പെടും. പ്രവാസി തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം ലഭ്യമാക്കുക. സാമ്പത്തിക സുരക്ഷ നൽകുക. തൊഴിലാളികളുടെ സാമ്പത്തിക ബാദ്ധ്യത ലഘൂകരിക്കുക തുടങ്ങിയവയുടെ ഭാഗമായാണ് പദ്ധതി. ഒരു തൊഴിലാളിക്ക് 17,500 റിയാൽ ( 3, 91, 296 രൂപ ) വരെയാകും ഇൻഷുറൻസ് ലഭിക്കുക.