railway

തിരുവനന്തപുരം: കേരളത്തിലേക്ക് രണ്ട് ട്രെയിനുകള്‍ കൂടി അനുവദിച്ച് റെയില്‍വേ. പൂജ അവധിയും തുടര്‍ന്നുള്ള തിരക്കും പരിഗണിച്ച് സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും, മംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കുമാണ് സര്‍വീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ട്രെയിനുകളുടേയും ബുക്കിംഗ് ആരംഭിച്ചുവെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. പത്ത് ജനറല്‍, എട്ട് സ്ലീപ്പര്‍ കോച്ച് എന്നിവയാണ് ട്രെയിനിലുണ്ടാകുക.

ഒക്ടോബര്‍ 10, 12 തീയതികളില്‍ ചെന്നൈയില്‍ നിന്ന് കോട്ടയത്തേക്കും(06195) 11, 13 തീയതികളില്‍ കോട്ടയത്ത് നിന്ന് തിരിച്ച് ചെന്നൈയിലേക്കും (06196) സര്‍വീസ് നടത്തും. രാത്രി 11.55ന് ചെന്നൈയില്‍ നിന്ന് പുറപ്പെട്ട് തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് 1.45ന് കോട്ടയത്ത് എത്തും. വൈകുന്നേരം 4.45ന് കോട്ടയത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 8.20ന് ചെന്നൈയില്‍ തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. കേരളത്തില്‍ പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകളുള്ളത്.

06155 എറണാകുളം ജംഗ്ഷന്‍ മംഗളൂരു ജംഗ്ഷന്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസ് 10-ാം തീയതി ഉച്ചയ്ക്ക് 12.30 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് അതേ ദിവസം രാത്രി ഒന്‍പത് മണിക്ക് മംഗളൂരുവില്‍ എത്തും. 11 ന് മംഗളൂരുവില്‍ നിന്ന് ഉച്ചയ്ക്ക് 1.50 തിന് പുറപ്പെട്ട് രാത്രി 9.25 ന് എറണാകുളത്തെത്തുന്ന തരത്തിലാണ് സര്‍വീസ്. കേരളത്തില്‍ ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസര്‍കോട്, മംഗളൂരു ജംഗ്ഷന്‍ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.