ratan-tata-cricket

ഇന്ത്യൻ വ്യവസായ ലോകത്തിന് നികത്താൻ കഴിയാത്ത നഷ്‌ടമാണ് രത്തൻ ടാറ്റയുടെ മരണം സൃഷ്‌ടിച്ചിരിക്കുന്നത്. 20 വർഷത്തിലധികം ടാറ്റാ ഗ്രൂപ്പിനെ നയിച്ച അദ്ദേഹം സ്വന്തം കമ്പനിയെ മാത്രമല്ല മാറ്റത്തിന്റെ പാതയിലേക്ക് ഉയർത്തിയത്. ടാറ്റാ ഗ്രൂപ്പിലൂടെ ഇന്ത്യയിൽ വ്യാവസായിക വിപ്ളവം തന്നെ സൃഷ്‌ടിക്കാൻ രത്തൻജിയ‌്ക്ക് കഴിഞ്ഞു. ബിസിനസ് താൽപര്യങ്ങൾക്കതീതമായി സാമൂഹിക സാംസ്‌കാരിക മേഖലയിൽ രത്തൻ ടാറ്റ നടത്തിവന്ന പ്രവർത്തനങ്ങൾ അതുല്യമാണ്.

കായിക മേഖലയിൽ പ്രത്യേകിച്ച് ക്രിക്കറ്റിൽ ടാറ്റയുടെ കൈത്താങ്ങിൽ വളർന്ന താരങ്ങൾ നിരവധിയാണ്. തുടക്ക കാലത്ത് ജോലി നൽകിയും, സാമ്പത്തിക സഹായം ഏർപ്പെടുത്തിയും രത്തൻ ടാറ്റ കൈപിടിച്ച് ഉയർത്തിയവരിൽ നിരവധിയായ ഇതിഹാസ താരങ്ങളുണ്ട്. മുൻകാല ഇന്ത്യൻ ക്രിക്കറ്റ് താരമായ ഫറൂഖ് മനേക്‌ഷാ എഞ്ചിനിയർ ടാറ്റ മോട്ടോഴ്‌സിന്റെ തണലിലാണ് വളർന്നത്. മൊഹീന്ദർ അമർനാഥ്, സഞ്ജയ് മഞ്ചരേക്കർ, റോബിൻ ഉത്തപ്പ, വിവിഎസ് ലക്ഷ്‌മൺ, ജവഗൽ ശ്രീനാഥ്, ഹർഭജൻ സിംഗ്, യുവരാജ് സിംഗ്, മുഹമ്മദ് കൈഫ് എന്നിവരെല്ലാം ടാറ്റാ ഗ്രൂപ്പിനോട് കടപ്പെട്ടവരാണ്.

സ്റ്റാർട്ടപ്പ് ആശങ്ങളുണ്ടെങ്കിലും അതെങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നറിയാതെ വലയുന്നവരാണ് യുവാക്കൾ. അങ്ങനെ ദമ്പതികളായ പുതു സംരംഭകരെ ടാറ്റ കൈപിടിച്ചുയർത്തിയ കഥയാണ് ഇന്ന് ലോകത്ത് തരംഗമായി മാറിയ 'ക്യാഷ് കരോ"യ്ക്ക് പിന്നിലുള്ളത്.

സ്വാതി, രോഹൻ ഭാഗവ എന്നീ രണ്ട് പേരെ സഹായിച്ചത് രത്തൻ ടാറ്റയാണ്. സ്വാതിയും, രോഹനും ഏറെ നാളത്തെ പ്രണയത്തിനുശേഷം വിവാഹിതരായവരാണ്. 2009ൽ സ്വാതി ഒരു ക്യാഷ് ബാക്ക് വെബ്‌സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തു. ഇതിലൂടെ വലിയ ഒരു തുക സേവ് ചെയ്തു. ഇത് പ്രചോദനമാവുകയും, ക്യാഷ് ബാക്ക് നൽകുന്ന ഒരു പ്ലാറ്റ്‌ഫോം സ്വന്തമായി വികസിപ്പിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

2011ൽ ഇരുവരും പൗറിംഗ് പൗണ്ട്സ് എന്ന പേരിൽ വെബ്‌സൈറ്റ് ആരംഭിച്ചു. ഏറെ നാൾ കഴിഞ്ഞ് ഇന്ത്യയിൽ ക്യാഷ് കരോ എന്ന പേരിൽ ഒരു പ്ലാറ്റ്‌ഫോമിന് തുടക്കം കുറിച്ചു.

രത്തൻ ടാറ്റയുടെയും, കലാരി ക്യാപിറ്റലിന്റെയും നിക്ഷേപം നേടിയെടുക്കാൻ കഴിഞ്ഞതോടെ ബിസിനസ് വഴി മാറി. തരംഗമായി.

ഇന്ന്, ഇന്ത്യയിലെ ഏറ്റവും വലിയ ക്യാഷ്ബാക്ക് കൂപ്പൺ സൈറ്റാണ് ക്യാഷ് കരോ. വിവിധ വിഭാഗങ്ങളിലായി 1500ൽ അധികം സൈറ്റുകളാണ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമായുള്ളത്. എക്സ്‌ക്ലൂസീവ് കൂപ്പണുകൾ, ക്യാഷ് ബാക്കുകൾ, ഡിസ്‌കൗണ്ടുകൾ എന്നിവയെല്ലാം ഇവിടെ ലഭ്യമാക്കിയിരിക്കുന്നു.