prayaga

കൊച്ചി : ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസുമായി ബന്ധപ്പെട്ട് നടി പ്രയാഗ മാർട്ടിൻ ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് വൈകിട്ടോടെ നടി ചോദ്യം ചെയ്യലിനെത്തിയത്. ലഹരിപാർട്ടി നടന്ന ഹോട്ടൽ മുറിയിൽ നടിയെത്തിയതുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ . കേസിൽ നടൻ ശ്രീനാഥി ഭാസിയോടും പ്രയാഗ മാർട്ടിനോടും ഇന്ന് രാവിലെ പത്ത് മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലീസ് നി‌ർദ്ദേശിച്ചിരുന്നു. രാവിലെ 11.45ഓടെയാണ് ശ്രീനാഥ് ഭാസി എത്തിയത്.

ചോദ്യം ചെയ്യൽ കഴിഞ്ഞ് ശ്രീനാഥ് ഭാസി മടങ്ങിയതിന് പിന്നാലെയാണ് പ്രയാഗ എത്തിയത്. മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ നടി തയ്യാറായില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് തുടർനടപടികളിലേക്ക് കടക്കും.

ഓംപ്രകാശിനെ ഫോണിൽ ബന്ധപ്പെട്ട തമ്മനം ഫൈസൽ, പാർട്ടി നടന്ന കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ ബ്രഹ്മപുരം സ്വദേശി അലോഷി കെ. പീറ്റർ, ഭാര്യ സ്‌നേഹ എലിസബത്ത്, അങ്കമാലി സ്വദേശി പോൾ ജോസ് എന്നിവരെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ലഹരിപ്പാർട്ടിയിലേക്ക് താരങ്ങളെയടക്കം എത്തിച്ച എളമക്കര സ്വദേശി ബിനു ജോസഫുമായി ബന്ധമുള്ളവരാണിവർ. പാർട്ടിക്കെത്തിയ മറ്റ് 14 പേർക്കും പൊലീസ് നോട്ടീസ് നൽകും.

ഗുണ്ടാ നേതാവ് ഭായ് നസീറിന്റെ അനുയായിയായ ബിനുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഓംപ്രകാശും കൊല്ലം സ്വദേശിയായ കൂട്ടാളിയും നേരത്തെ അറസ്റ്റിലായിരുന്നു. പാർട്ടിക്ക് കൊക്കെയ്‌നെത്തിച്ചത് ബിനുവാണെന്നാണ് നിഗമനം. പാർട്ടിയിൽ പങ്കെടുത്ത ദമ്പതികളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.