government-of-india

തിരുവനന്തപുരം: പേരും ലോഗോയും ഉപയോഗിച്ച് വ്യാജ സര്‍ട്ടിഫിക്കേഷന്‍ നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി കേന്ദ്ര ആയുഷ് മന്ത്രാലയം. മന്ത്രാലയത്തിന്റെയും എന്‍ സി ഐ എസ് എമ്മിന്റെയും പേരും ലോഗോയും അനധികൃതമായി ഉപയോഗിച്ചുകൊണ്ടിരുന്ന വിവിധ സംഘടനകള്‍, സര്‍ട്ടിഫിക്കറ്റ്, ഔഷധങ്ങള്‍ തുടങ്ങിയവയില്‍ ഔദ്യോഗിക സര്‍ട്ടിഫിക്കേഷന്‍ എന്ന രീതിയില്‍ വ്യാജവും അസാധുവായതുമായ സര്‍ട്ടിഫിക്കേഷനുകള്‍ നല്‍കുന്നതിനായി എന്‍സിഐഎസ്എമ്മിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി.

വിവിധ സംഘടനകള്‍ നടത്തുന്ന പരിശീലന പരിപാടികള്‍, സെമിനാറുകള്‍, ശില്‍പ്പശാലകള്‍ എന്നിവയിലും എന്‍.ജി.ഒ സംഘടനകള്‍, ആയുര്‍വേദ / യോഗയുമായി ബന്ധപ്പെട്ട് നടത്തുന്ന ചില ഹ്രസ്വകാല കോഴ്‌സുകള്‍ക്ക് അധികാരിത വരുത്തുന്നതിനും ഇത്തരം ലോഗോ വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. ഇത്തരം നടപടികള്‍ കുറ്റകരമാണ്. ആയുഷ് മന്ത്രാലയം, എന്‍സിഐഎസ്എം എന്നിവ നേരിട്ട് നല്‍കുന്നതോ, ഔദ്യോഗികമായി അംഗീകരിച്ചതോ ആയ സര്‍ട്ടിഫിക്കേഷന്‍സ് മാത്രമാണ് നിയമപരമായി സാധുതയുള്ളത്.

ഇത്തരത്തില്‍ വഞ്ചനാപരമായി ലോഗോ ഉപയോഗിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം പ്രസ്തുത വ്യക്തികള്‍ക്കെതിരെയും സംഘടനകള്‍ക്കെതിരെയും 2023 ലെ എന്‍സിഐഎസ്എം റഗുലേഷനിലെ റഗുലേഷന്‍ 27 സബ് റഗുലേഷന്‍ (ഡി) പ്രകാരവും, ഭാരതീയ ന്യായ സംഹിത പ്രകാരവും കടുത്ത ശിക്ഷാനടപടി സ്വീകരിക്കുന്നതാണെന്ന് ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.