
കറാച്ചി: തെക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ 20 കൽക്കരി ഖനി തൊഴിലാളികളെ അജ്ഞാതർ വെടിവച്ചു കൊന്നു. ദുക്കി ജില്ലയിലുള്ള ജുനൈദ് കോൾ കമ്പനിയുടെ ജീവനക്കാർക്കായുള്ള താമസസ്ഥലത്ത് ഇന്നലെ പുലർച്ചെയായിരുന്നു സംഭവം.
ഇവിടേക്ക് ഇരച്ചുകയറിയ അക്രമി സംഘം തൊഴിലാളികൾക്ക് നേരെ ക്രൂരമായി വെടിയുതിർക്കുകയായിരുന്നു. ആറ് പേർക്ക് പരിക്കേറ്റു. അക്രമികളുടെ കൈവശം റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളും ഉണ്ടായിരുന്നെന്ന് പൊലീസ് പറയുന്നു.
തലയ്ക്ക് മീതെ ഒരു ഡ്രോൺ പറന്നെന്ന് രക്ഷപ്പെട്ടവരിൽ ഒരാൾ മൊഴി നൽകി. ഇവിടെ ജോലി ചെയ്യാൻ പാടില്ലെന്ന് തങ്ങൾ മുന്നറിയിപ്പ് നൽകിയെന്നും തൊഴിലാളികൾ അത് പാലിച്ചില്ലെന്നും പറഞ്ഞാണ് 40ഓളം അക്രമികൾ വെടിവയ്പ് തുടങ്ങിയത്.
മരിച്ചവരിൽ നാല് പേർ അഫ്ഗാനിസ്ഥാൻ സ്വദേശികളാണ്. മറ്റുള്ളവർ പാഷ്തോ ഭാഷ സംസാരിക്കുന്ന ബലൂചിസ്ഥാൻ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ) ആകാമെന്ന് കരുതുന്നു.
നേരത്തെ സമാനമായ നിരവധി ആക്രമണങ്ങൾ ഇവർ മേഖലയിൽ നടത്തിയിട്ടുണ്ട്. തിങ്കളാഴ്ച കറാച്ചി വിമാനത്താവളത്തിന് സമീപം ബി.എൽ.എ നടത്തിയ ചാവേർ സ്ഫോടനത്തിൽ രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടിരുന്നു. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനായി പ്രവർത്തിക്കുന്ന ബി.എൽ.എ ആഗസ്റ്റിൽ നടത്തിയ ആക്രമണങ്ങളിൽ 50 പേർ കൊല്ലപ്പെട്ടിരുന്നു.