malappuram

മലപ്പുറം: കടം കൊടുത്ത പണം തിരികെ വാങ്ങാനെത്തിയ വൃദ്ധ ദമ്പതിമാരെ ക്രൂരമായി മര്‍ദ്ദിച്ചും മകനെ വെട്ടിയും പരിക്കേല്‍പ്പിച്ചു. മലപ്പുറം ജില്ലയിലെ വേങ്ങരയിലാണ് സംഭവം. അസൈന്‍ (70), ഭാര്യ പാത്തുമ്മ (62) എന്നിവര്‍ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു. ഇവരുടെ മകന്‍ മുഹമ്മദ് ബഷീറിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. വേങ്ങര സ്വദേശിയായ അബ്ദുള്‍ കലാം, മകന്‍ സത്താര്‍ എന്നിവരും കുടുംബവും ചേര്‍ന്നാണ് വൃദ്ധ ദമ്പതിമാരെ മര്‍ദ്ദിച്ചും മകനെ വെട്ടിയും ഉപദ്രവിച്ചത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന കൃത്യത്തിന്റെ ദൃശ്യങ്ങള്‍ സഹിതം പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് ബഷീര്‍ സത്താറിന് കടമായി പണം നല്‍കിയത്. പല തവണയായി പണം തിരികെ ചോദിച്ചെങ്കിലും നല്‍കാന്‍ സത്താര്‍ ഒരുക്കമായിരുന്നില്ല. ഇതിന് പുറമേ കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

പണം ലഭിക്കാതെ വന്നതോടെയാണ് മാതാപിതാക്കളേയും സഹോദരന്റെ ഭാര്യയേയും ഒപ്പം കൂട്ടി മുഹമ്മദ് ബഷീര്‍ സത്താറിന്റെ വീട്ടിലേക്ക് പോയത്. ബിസിനസ് വശ്യത്തിനാണ് പണം കടമായി നല്‍കിയത്. തിരിച്ചുകിട്ടാതെ വന്നപ്പോള്‍ വീടിന് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തിരുന്നുവെങകിലും ഫലമുണ്ടായില്ല. ബാനര്‍ ഉയര്‍ത്തിയുള്ള പ്രതിഷേധത്തിന് പിന്നാലെയാണ് കലാമും കുടുംബവും ഇവിടെ എത്തിയതും അടിപിടിയില്‍ കലാശിച്ചതും.

ഏതാണ്ട് 23 ലക്ഷം രൂപയാണ് നല്‍കാനുള്ളതെന്നാണ് വേങ്ങര പൊലീസില്‍ നല്‍കിയ ബഷീര്‍ പറയുന്നത്. അതേസമയം, മുഹമ്മദ് ബഷീറും കുടുംബവും മര്‍ദ്ദിച്ചുവെന്ന് കാണിച്ച് അബ്ദുള്‍ കലാമും മകനും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.