railway

തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്തുന്ന രണ്ട് ജനശദാബ്ദി ട്രെയിനുകളില്‍ ഒന്നില്‍ പൂര്‍ണമായും പുതിയ കോച്ചുകള്‍ ഉള്‍പ്പെടുത്തിയ ട്രെയിന്‍. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ ഓടുന്ന എല്‍എച്ച്ബി കോച്ചുകളാണ് അനുവദിച്ചിരിക്കുന്നത്. കോട്ടയം വഴി സര്‍വീസ് നടത്തുന്ന തിരുവനന്തപുരം - കണ്ണൂര്‍ ജനശദാബ്ദിയാണ് പൂര്‍ണമായും എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറുന്നത്.

ഈ മാസം 16ന് തിരുവനന്തപുരത്ത് നിന്ന് പുതിയ കോച്ചുകളുള്ള ട്രെയിന്‍ സര്‍വീസ് തുടങ്ങും.കൊല്ലം റെയില്‍വേ സ്റ്റേഷനിലാണ് കോച്ചുകള്‍ ഇപ്പോള്‍ എത്തിച്ചിട്ടുള്ളത്. 16 മുതല്‍ തിരുവനന്തപുരത്തുനിന്നാണ് ഓടിത്തുടങ്ങുന്നത്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച കോച്ചുകളില്‍ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുള്ളത്.

കോച്ചുകള്‍ കൂട്ടിയിടിച്ചാല്‍ അപകടസാദ്ധ്യത കുറവാണെന്നത് മേന്മകളിലൊന്നാണ്. ഭാരക്കുറവുള്ള ലോഹഭാഗങ്ങള്‍കൊണ്ടാണ് നിര്‍മിച്ചിട്ടുള്ളത്. ഇത്തരം കോച്ചുകള്‍മാത്രമുള്ള തീവണ്ടികള്‍ക്ക് അതിവേഗം യാത്രചെയ്യാനുമാകും. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 29 മുതല്‍ പുതിയവണ്ടി ഓടുമെന്നാണ് റെയില്‍വേ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്.

കണ്ണൂര്‍ - തിരുവനന്തപുരം ജനശദാബ്ദിയിലെ കോച്ചുകളെ സംബന്ധിച്ച് കാലങ്ങളായി യാത്രക്കാര്‍ക്ക് പരാതിയുണ്ടായിരുന്നു. തീരെ മോശം അവസ്ഥയിലുള്ള കോച്ചുകളിലെ പ്രശ്നങ്ങള്‍ ഒരിടയ്ക്ക് റെയില്‍വേ അധികൃതര്‍ പരിഹരിക്കുകയും ചെയ്തിരുന്നു.

എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറുന്നത് പുറമേ ഈ ട്രെയിന്‍ പ്രതിദിന സര്‍വീസ് ആയി മാറ്റണമെന്ന ആവശ്യവും മുന്നോട്ടവച്ചിരുന്നുവെങ്കിലും അംഗീകരിക്കപ്പെട്ടില്ല. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി ട്രെയിനിലും അടുത്ത സാമ്പത്തിക വര്‍ഷത്തോടെ എല്‍എച്ച്ബി കോച്ചിലേക്കുള്ള മാറ്റം പ്രതീക്ഷിക്കുന്നുവെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു.