salman-khan

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷത്തെ നേതാവുമായ ബാബ സിദ്ധിഖിയുടെ കൊലപാതകത്തിന് പിന്നാലെ ഗ്യാങ്സ്റ്റര്‍ ലോറന്‍സ് ബിഷ്‌ണോയിയെ ചോദ്യം ചെയ്ത് എന്‍ഐഎ സംഘം. സിദ്ധിഖിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കൂടുതല്‍ വിവരങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ബിഷ്‌ണോയ് ഗ്യാങ്ങിന്റെ ഹിറ്റ് ലിസ്റ്റിലുള്ള ആളുകളുടെ പട്ടിക പുറത്തുവന്നതായി ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജയിലില്‍ വെച്ച് ദേശീയ അന്വേഷണ ഏജന്‍സിയുടെ ചോദ്യം ചെയ്യലിലാണ് ഹിറ്റ് ലിസ്റ്റ് പുറത്ത് വന്നിരിക്കുന്നത്. സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍, ചില കുപ്രസിദ്ധ ഗുണ്ടാ നേതാക്കള്‍ തുടങ്ങിയവരെ തങ്ങളുടെ സംഘം നോട്ടമിട്ടിട്ടുണ്ടെന്ന് ലോറന്‍സ് ബിഷ്‌ണോയ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 1998ല്‍ സല്‍മാന്‍ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗങ്ങളെ വേട്ടയാടിയിരുന്നു. ഇതാണ് താരത്തോട് പക തോന്നാനുള്ള കാരണം.

ബിഷ്ണോയ് സമുദായം പരിപാവനമായി കാണുന്ന കൃഷ്ണമൃഗത്തെ വേട്ടയാടിയതു സമുദായാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നും അതിനാല്‍ സല്‍മാനെ വധിക്കുന്നതിനായി തന്റെ സഹായി സമ്പത്ത് നെഹ്‌റ, നടന്റെ മുംബയിലെ വസതി നിരീക്ഷിച്ചിരുന്നതായും ലോറന്‍സ് ബിഷ്‌ണോയ് മുമ്പ് വെളിപ്പെടുത്തിയിരുന്നു. സംഘത്തിന്റെ ഹിറ്റ് ലിസ്റ്റിലെ ഒന്നാമത്തെ പേരുകാരനാണ് സല്‍മാന്‍ ഖാന്‍. താരത്തെ വധിക്കാന്‍ ഈ സംഘം നിരവധി തവണ ശ്രമിക്കുകയും ചെയ്തിരുന്നു. നിരന്തരമായ ഭീഷണിയെത്തുടര്‍ന്ന് സല്‍മാന്‍ ഖാന് വൈ പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

ബിഷ്ണോയ് സംഘം നോട്ടമിട്ടിരിക്കുന്ന രണ്ടാമന്‍ കൊല്ലപ്പെട്ട സംഗീതജ്ഞന്‍ സിദ്ദു മൂസ്‌വാലയുടെ മാനേജര്‍ ഷഗന്‍പ്രീത് സിംഗാണ്. ലോറന്‍സ് ബിഷ്ണോയിയുടെ അടുത്ത അനുയായിരുന്ന വിക്കി മിധുഖെരയുടെ കൊലപാതകികള്‍ക്ക് ഒളിത്താവളമൊരുക്കിയത് ഇദ്ദേഹമാണെന്നാണ് ബിഷ്ണോയ് സംഘം ആരോപിക്കുന്നത്. 2022ലാണ് സിദ്ദു മൂസ്‌വാലയെ പഞ്ചാബിലെ മൊഹാലിയില്‍ വെച്ച് ഈ സംഘം കൊലപ്പെടുത്തിയത്. ഇതിന് പുറമേ നിരവധി ഗുണ്ടാത്തലവന്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.