തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഉറപ്പാക്കണമെന്ന ആവശ്യം സി.പി.ഐ കടുപ്പിച്ചതോടെ ദേവസ്വം ബോർഡിൽ ഉടലെടുത്ത ഭിന്നത മുന്നണിതലത്തിലേക്ക് നീങ്ങി. ഇതോടെ പ്രശ്നം പരിക്കുകളില്ലാതെ പരിഹരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മറനീക്കി രംഗത്തെത്തി.
കാൽനടയായി എത്തിച്ചേരുന്നവർ ഉൾപ്പെടെ എല്ലാ ഭക്തജനങ്ങൾക്കും കൃത്യമായി സന്നിധാനത്തേക്കു പോകാനും ദർശനം നടത്താനും സൗകര്യമുണ്ടാവണമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ഇക്കാര്യത്തിൽ സി.പി.എമ്മിന് ഒരു അഭിപ്രായവ്യത്യാസവുമില്ലെന്നും വർക്കല വെട്ടൂരിൽ നടന്ന പൊതുയോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
സി.പി.എം വിശ്വാസികൾക്ക് ഒപ്പമാണ്. വർഗീയവാദത്തിന് എതിരെയുള്ള മുന്നണി പോരാളികൾ വിശ്വാസികൾ തന്നെയാണ്. വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു പ്രശ്നമുണ്ടാക്കാൻ ആർ. എസ്. എസും ബി. ജെ. പിയും വിശ്വാസത്തെ ഉപകരണമാക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഭക്തരുടെ വികാരം ഉൾക്കൊണ്ടുമാത്രമേ തീരുമാനമെടുക്കാവൂ എന്ന് ദേവസ്വം ബോർഡിലെ സി.പി.ഐ പ്രതിനിധിയായ എ. അജികുമാറിന് സെക്രട്ടറി ബിനോയ് വിശ്വം നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ നടന്ന ബോർഡ് യോഗത്തിൽ അജികുമാർ ഈ നിലപാട് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ, മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പറയുന്നതിനപ്പുറത്തേക്ക് പോകാൻ ദേവസ്വം ബോർഡ് പ്രസിഡന്റ് മടികാണിച്ചിരുന്നു. അഭിപ്രായ വ്യത്യാസം പ്രബലമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ കാര്യങ്ങൾ ധരിപ്പിക്കാൻ ഒടുവിൽ ധാരണയായിരുന്നു.
അതിനിടെ, ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് ഇല്ലെന്ന സർക്കാർ നിലപാടിനെതിരെ ദേവസ്വം മന്ത്രിക്ക് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഇന്നലെ കത്ത് നൽകിയിരുന്നു. സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കിയതിനെതിരെ വിവിധ ഹൈന്ദവ സംഘടനകൾ ഇന്നലെ പ്രത്യക്ഷ സമരങ്ങൾക്ക് തുടക്കമിട്ട് പത്തനംതിട്ട കളക്ടറേറ്റ് കവാടത്തിൽ ധർണ നടത്തിയതും നിലപാട് വ്യക്തമാക്കാൻ സി.പിഎമ്മിനെ നിർബന്ധിതമാക്കി.