congress

തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ കെപിസിസി ആസ്ഥാനത്ത് ചേര്‍ന്നു. രണ്ടു മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കാന്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപിയെയും പ്രതിപക്ഷ നേതാവ് വിഡി സതീശനേയും യോഗം ചുമതലപ്പെടുത്തി.

നേതാക്കളുമായി ചര്‍ച്ച നടത്തി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കി അന്തിമ പട്ടിക ഹൈക്കമാന്റിന്റെ അംഗീകാരത്തിനായി അയക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എഐസിസി നടത്തും.യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എഐസിസി സെക്രട്ടറി പി.സി.വിഷ്ണുനാഥ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ ടി.സിദ്ധിഖ്, ടി.എന്‍.പ്രതാപന്‍,കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, അടൂര്‍ പ്രകാശ് എംപി,ഷാഫി പറമ്പില്‍ എംപി,വി.കെ.ശ്രീകണ്ഠന്‍ എംപി, എപി അനില്‍കുമാര്‍, ജെബിമേത്തര്‍ എംപി,വിഎസ് ശിവകുമാര്‍, ജോസഫ് വാഴയ്ക്കന്‍,രമ്യഹരിദാസ്, പാലക്കാട് ഡിസിസി പ്രസിഡന്റ് എ.തങ്കപ്പന്‍,അലോഷ്യസ് സേവ്യര്‍,ലാലി വിന്‍സന്റ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ചേലക്കരയില്‍ വി പി സജീന്ദ്രനും, പി എം നീയാസിനും,പാലക്കാട് അബ്ദുള്‍ മുത്തലിബിനും, ബാബുരാജിനും തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കെപിസിസി നേരത്തെ ചുമതല നല്‍കിയിരുന്നു. പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരിനാണ് മുന്‍ഗണന. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍, പി സരിന്‍ എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. ചേലക്കരയില്‍ രമ്യ ഹരിദാസിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്.