protest

കണ്ണൂർ: കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധം ശക്തമാവുന്നു. നവീൻ ബാബുവിനെതിരെ ഇന്നലെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ താമസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എഡിഎമ്മിന്റെ മരണത്തിൽ ദിവ്യക്കെതിരെ വിവിധ സംഘടനകൾ മാർച്ച് നടത്തുകയാണ്.

യൂത്ത് ലീഗ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, കോൺഗ്രസ്, ബിജെപി പ്രവർത്തകരും പ്രതിഷേധം കടുപ്പിക്കുകയാണ്.

നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിഷേധിച്ച എൻജിഒ അസോസിയേഷന്റെ നേതൃത്വത്തിൽ കളക്‌ടറേറ്റ് ജീവനക്കാർ ജില്ലാ കളക്‌ടർ അരുൺ കെ വിജയനെ തടഞ്ഞുവച്ചു. തുടർന്ന് പൊലീസെത്തിയാണ് കളക്‌ടറെ മോചിപ്പിച്ചത്. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണം, പ്രസിഡന്റിനെതിരെ നടപടി വേണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാരുടെ പ്രതിഷേധം.

യുവമോർച്ച, യൂത്ത് കോൺഗ്രസ് പ്രവ‌ർത്തകർ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓഫീസിന് മുന്നിലും പ്രതിഷേധ പ്രകടനങ്ങൾ നടത്തി. ദിവ്യക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അർജുൻ മാവിലക്കണ്ടി, ജില്ലാ സെക്രട്ടറി അർജുൻ ദാസ്, ട്രഷറർ അക്ഷയ് കൃഷ്ണ, ബിജെപി ജില്ലാ സെക്രട്ടറി അരുൺ കൈതപ്രം, മണ്ഡലം സെക്രട്ടറി ബിനിൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തിയ ക്വാർട്ടേഴ്‌സ് പരിസരത്തേയ്ക്ക് കടത്തിവിടാത്തതിലും ബിജെപി, കോൺഗ്രസ് പ്രവ‌ർത്തകർ പ്രതിഷേധിച്ചിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായാണ് ആരെയും കടത്തിവിടാത്തതെന്നാണ് ആരോപണം. അദ്ദേഹത്തിന്റെ മൃതദേഹവും മറ്റാരെയും കാണിച്ചിരുന്നില്ല.