
കൊല്ലം: ചിതറയിൽ പൊലീസുകാരനെ കഴുത്തറുത്ത് കൊന്ന സുഹൃത്ത് ആഭിചാരക്രിയകൾ പിന്തുടരുന്ന ആളെന്ന് പൊലീസ്. ചടയമംഗലത്ത് നഗ്നപൂജ നടത്തിയെന്ന പരാതിയിൽ പിടിയിലായവരും പ്രതി സഹദും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് കണ്ടെത്തൽ. അരും കൊലയ്‌ക്ക് പിന്നിൽ മയക്കുമരുന്ന് ലഹരിയും സാമ്പത്തിക തർക്കവുമാണെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
കഴിഞ്ഞ ദിവസമാണ് ഇർഷാദിനെ കഴുത്തറുത്ത് കൊന്ന നിലയിൽ സഹദിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഒരാഴ്‌ചയായി ഇർഷാദ് സഹദിന്റെ വീട്ടിൽ വന്നുപോകുന്നത് പതിവായിരുന്നു. എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിമരുന്നുകൾക്ക് ഇരുവരും അടിമയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ലഹരിയുടെ പുറത്താണ് സഹദ് ഇർഷാദിന്റെ കഴുത്തറുത്തത്. ഇരുവരും തമ്മിൽ സാമ്പത്തിക തർക്കവും ഉണ്ടായിരുന്നു.
ഇർഷാദിന്റെ വീട്ടിലെ ഫർണിച്ചറുകൾ വിറ്റ പണം സഹദ് ആവശ്യപ്പെട്ടെന്നും ഇത് നൽകാത്തതിലുള്ള വൈരാഗ്യവും കൊലപാതകത്തിന് കാരണമായെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നിരവധി ലഹരിമരുന്ന് കേസുകളിലെ പ്രതിയാണ് സഹദ്. കൊലപാതകശേഷം പിടിയിലായ സമയത്തും പ്രതി ലഹരിയിലായിരുന്നു. ഒരു ദിവസമെടുത്താണ് പ്രതിയെ ലഹരിയിൽ നിന്നും മുക്തനാക്കിയത്. തുടർന്ന് വിശദമായ മൊഴിയെടുത്തു. കോടതിയിൽ ഹാജരാക്കിയ സഹദിനെ റിമാൻഡ് ചെയ്‌തു.
സ്‌പോർട്‌സ് കോട്ട വഴിയാണ് ഇർഷാദ് പൊലീസ് ജോലിയിൽ പ്രവേശിച്ചത്. അടൂർ പൊലീസ് ക്യാമ്പിലെ ഹവിൽദാറായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായി സർവീസിൽ നിന്ന് മാറ്റി നിർത്തി. നാലുമാസം മുമ്പ് സസ്‌പെൻഷൻ പിൻവലിക്കാനുള്ള നടപടി തുടങ്ങിയെങ്കിലും തിരികെ ജോലിയിൽ പ്രവേശിച്ചില്ല. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.