
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്‌കൂൾ കായികമേള ഒളിമ്പിക്സ് മാതൃകയിലാണ് സംഘടിപ്പിക്കുന്നത്. നവംബർ നാല് മുതൽ 11 വരെ കൊച്ചിയിലെ 17 സ്റ്റേഡിയങ്ങളിൽ രാത്രിയും പകലുമായാണ് മത്സരങ്ങൾ. ഇരുപത്തിനാലായിരം കായികപ്രതിഭകൾ മാറ്റുരയ്ക്കും.സവിശേഷ പരിഗണനയർഹിക്കുന്ന കുട്ടികളെക്കൂടി പങ്കെടുപ്പിക്കുന്ന ഇൻക്ലൂസീവ് സ്‌പോർട്സ് ഉൾപ്പെടെ 39 കായികയിനങ്ങളിൽ പതിനായിരം മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.
നവംബർ നാലിന് വൈകിട്ട് അഞ്ചിന് കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഒളിമ്പിക്സിനെ അനുസ്മരിപ്പിക്കുന്ന വിപുലമായ ചടങ്ങുകളോടെയാണ് ഉദ്‌ഘാടനം. സമാപനം 11 ന് വൈകിട്ട് നാലിന് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.ആദ്യമായി ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ടീമിന് മുഖ്യമന്ത്രിയുടെ എവർറോളിംഗ് ട്രോഫി സമ്മാനിക്കും.എമിറേറ്റ്സിൽ കേരള സിലബസിൽ പഠിപ്പിക്കുന്ന എട്ട് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കും അവസരം ഒരുക്കിയാണ് മേള വ്യത്യസ്തമാകുന്നത്.