cpm

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ നേതൃത്വവുമായി ഇടഞ്ഞ് നില്‍ക്കുന്ന പി.സരിന്‍ സിപിഎമ്മിലേക്കെന്ന് സൂചന. കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയ കണ്‍വീനറായ സരിന്‍ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. സരിന്‍ ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ തീരുമാനമായി. സരിന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നത് ഗുണം ചെയ്യുമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

രാഹുല്‍ മാങ്കൂട്ടത്തില്‍ തോറ്റാല്‍ അത് രാഹുല്‍ ഗാന്ധിയുടെ പരാജയമാകുമെന്നാണ് തുറന്നടിച്ചത്. സ്ഥാനാര്‍ഥി പട്ടികയില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ചര്‍ച്ച പ്രഹസനമായിരുന്നെന്നും പി സരിന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി വരുതിയിലായെന്ന് വിശ്വസിക്കുന്നവരെ ആരും തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിച്ചുപോകുമോയെന്ന ഉള്‍ഭയമുണ്ട്. 2026ലെ സെമി ഫൈനലാണെന്നൊക്കെ പറയുന്നവരുണ്ട്. തോറ്റാല്‍ എന്ത് ചെയ്യുമെന്ന് സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു.

പാര്‍ട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്തുപോയിട്ടില്ലെന്നും സരിന്‍ വ്യക്തമാക്കി. പാര്‍ട്ടി തീരുമാനങ്ങളുടെ രീതി മാറി. ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ തോറ്റുപോകും. പാര്‍ട്ടി വലിയ വില കൊടുക്കേണ്ടി വരും. ഇപ്പോഴത്തെ സ്ഥാനാര്‍ത്ഥിയെ എങ്ങനെ തീരുമാനിച്ചു. പാര്‍ട്ടി മൂല്യങ്ങളിലുള്ള വിശ്വാസത്തില്‍ കോട്ടം വന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് രാഹുല്‍ ഗാന്ധിക്കും മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്കും കത്തയച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സരിനെ തള്ളി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത് വന്നിരുന്നു. സരിന്‍ ഇത്തരത്തില്‍ പ്രതികരിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ല. വൈകാരികമായി പ്രതികരികരിക്കരുതെന്ന് അപേക്ഷിച്ചതാണ്. പ്രത്യാഘാതം എന്തായാലും നേരിടുമെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവല്ലയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ മാങ്കൂട്ടത്തില്‍ മിടുക്കനായ സ്ഥാനാര്‍ത്ഥിയാണെന്നും സതീശന്‍ പറഞ്ഞിരുന്നു. സരിന് അനുകൂലമായ പ്രസ്താവനകളാണ് സിപിഎം നേതാക്കള്‍ നടത്തിയതും.