liquor

അമരാവതി: മദ്യവില്‍പ്പനയില്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് ആന്ധ്രപ്രദേശ് സംസ്ഥാന സര്‍ക്കാര്‍. ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടാത്ത അവസ്ഥ ഉണ്ടാകാതിരിക്കാനുള്ള നീക്കമാണ് സംസ്ഥാനത്ത് നടപ്പിലാക്കുക. ഇതിനായി ഏറ്റവും കൂടുതല്‍ വിറ്റ് പോകുന്ന ബ്രാന്‍ഡുകള്‍ ഏതെന്ന് മനസ്സിലാക്കുന്നതിന് പ്രത്യേക കമ്പ്യൂട്ടറൈസ്ഡ് സംവിധാനം ഏര്‍പ്പെടുത്തും. ഇതിന് പിന്നാലെ കൂടുതല്‍ വിറ്റുവരവുള്ള ബ്രാന്‍ഡുകള്‍ സംഭരിക്കാനാണ് തീരുമാനം.

വിപണിയുടെ ട്രെന്റുകള്‍ മനസിലാക്കിയായിരിക്കും ബ്രാന്റുകളുടെ സംഭരണം. അതേ സമയം, ഡിമാന്റ് കുറഞ്ഞ ബ്രാന്റുകളും ഷോപ്പുകളില്‍ ലഭ്യമാക്കുമെന്നും വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് പരിഷ്‌കാരങ്ങള്‍. പുതിയ തീരുമാനത്തിലൂടെ 20,000 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാന സര്‍ക്കാരിന്റെ എക്‌സൈസ് വകുപ്പ് ലക്ഷ്യമിടുന്നത്. പുതിയ മദ്യഷോപ്പുകളുടെ ലൈസന്‍സിലൂടെയും മദ്യവില്‍പ്പനയിലൂടെയും ഇത് കൈവരിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.

3,396 പുതിയ മദ്യഷോപ്പുകളാണ് ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം അനുവദിച്ചത്. 90,000 ഷോപ്പുകള്‍ക്കുള്ള അപേക്ഷകളാണ് സര്‍ക്കാരിന് ലഭിച്ചത്. അപേക്ഷ ഫീസ് ഇനത്തില്‍ മാത്രം 1,800 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. മദ്യനയം തയ്യാറാക്കുന്നതിന് മുമ്പ് ആന്ധ്രയില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം വിവിധ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

ആന്ധ്രയിലെ മദ്യനയം

ഒരു കുപ്പി മദ്യത്തിന് വില വെറും 99 രൂപ. ഈ മാസം പന്ത്രണ്ടുമുതല്‍ ആന്ധ്രാപ്രദേശിലാണ് കുറഞ്ഞവിലയ്ക്ക് നല്ല മദ്യം ലഭിക്കുന്നത്. ഇന്ത്യയില്‍ തന്നെ ഗുണമേന്മയുള്ള മദ്യം ഇത്രയും കുറഞ്ഞവിലയ്ക്ക് മറ്റേതെങ്കിലും സംസ്ഥാനത്ത് ലഭിക്കുമോ എന്ന കാര്യം സംശയമാണ്. സംസ്ഥാനത്ത് നടപ്പാക്കുന്ന പുതിയ മദ്യനയത്തിന്റെ ഭാഗമായാണ് മദ്യത്തിന് ഇത്രയും വിലകുറയ്ക്കുന്നത്. പുതിയ മദ്യനയത്തിലൂടെ കൂടുതല്‍ വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം. മദ്യനയം നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തിന് 5,500 കോടിയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

താഴ്ന്ന വരുമാനക്കാര്‍ വ്യാജമദ്യം ഉപയോഗിക്കുന്നത് തടയാനാണ് കുറഞ്ഞവിലയ്ക്ക് ഗുണമേന്മയുള്ള മദ്യം വില്‍ക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. താഴ്ന്ന വരുമാനക്കാരെ ലക്ഷ്യമിട്ട് മുന്തിയ ഇനങ്ങള്‍ ഉള്‍പ്പടെ കൂടുതല്‍ ബ്രാന്‍ഡുകള്‍ കുറഞ്ഞവിലയ്ക്ക് ലഭ്യമാകും എന്നും അധികൃതര്‍ പറയുന്നുണ്ട്. ഇതിനാെപ്പം സ്വകാര്യ ചില്ലറ വ്യാപാരികളെ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാനത്തുടനീളം 3,736 റീട്ടെയില്‍ മദ്യഷോപ്പുകള്‍ സ്വകാര്യ വത്കരിക്കുകയും ചെയ്യും. ലൈസന്‍സ് ഇനത്തില്‍ തന്നെ ഇതിലൂടെ ലക്ഷങ്ങള്‍ സര്‍ക്കാര്‍ ഖജനാവിലെത്തും. പുതിയ മദ്യനയത്തിന് രണ്ടുവര്‍ഷത്തെ കാലാവധിയാണ് ഉണ്ടാവുക.

എന്നാല്‍ പുതിയ മദ്യനയത്തിനെതിരെ വ്യാപക വിമര്‍ശനമുയരുന്നുണ്ട്. ശരിക്കും വികലമായ നയം എന്നാണ് പൊതുവെയുള്ള ആക്ഷേപം. കുടുംബങ്ങളെ തര്‍ക്കാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നും സംസ്ഥാനത്തെ പാവപ്പെട്ടവര്‍ ഗുരുതര രോഗങ്ങള്‍ക്ക് അടിമയാകുമെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ജനങ്ങള്‍ വ്യാജമദ്യം വാങ്ങിക്കുടിച്ച് ജീവന്‍ നഷ്ടപ്പെടുത്തായിരിക്കാനാണ് സര്‍ക്കാര്‍ മുന്തിയ ഇനം മദ്യം വിലകുറച്ചുകൊടുക്കുന്നതെന്നാണ് മദ്യനയത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.