
കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻബാബു ജീവനൊടുക്കിയതിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ്ക്കെതിരെ നടപടിയുമായി സി. പി. എം  നേതൃത്വം. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിിന്ന് ദിവ്യയെ നീക്കി, എ.ഡി,എം നവീൻ ബാബുവിന്റെ യാത്രഅയപ്പ് ചടങ്ങിലെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം വ്യക്തമാക്കി. കെ.കെ. രത്നകുമാരി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആകുമെന്നും പാർട്ടി അറിയിച്ചു. ഇന്ന് ചേർന്ന  ജില്ലാ സെക്രട്ടറിയേറ്റ്, തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടതിന് പിന്നാലെയാണ് നടപടി.
ദിവ്യയുടെ മൊഴി രേഖപ്പെടുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്.  ദിവ്യയെ ജില്ലാ കമ്മിറ്റിയിൽ നിന്നുൾപ്പെടെ നീക്കണമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിലും സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും. ഒരു പദവിയും രാജിവയ്ക്കേണ്ടെന്ന് നേതൃത്വം പറഞ്ഞെന്ന് ചില അടുപ്പക്കാരോട് ദിവ്യ സൂചിപ്പിച്ചതായി വിവരമുണ്ടായിരുന്നു. എന്നാൽ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പൊലിസ് കേസെടുത്തതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. പൊലീസ് അന്വേഷണം നടക്കട്ടെയെന്നും പാർട്ടി അന്വേഷണം വേണ്ടെന്നുമുള്ള നിലപാടും കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായതായി അറിയുന്നു. ജീവനൊടുക്കിയ നവീൻബാബു അടിയുറച്ച സി.പി.എം കുടുംബാംഗം ആണെന്നത് നേതൃത്വത്തെ ശരിക്കും പ്രതിരോധത്തിലാക്കി. രണ്ട് ജില്ലാ കമ്മിറ്റികൾ തമ്മിലുള്ള തർക്കവിഷയമായും ഇത് മാറി.
കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻബാബുവിന്റെ അപ്രതീക്ഷിതവും വേദനാജനകവുമായ വേർപാടിനെ തുടർന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് നേരത്തേ ചില പ്രതികരണങ്ങൾ നടത്തിയിരുന്നു. അഴിമതിക്കെതിരായ സദുദ്ദേശ വിമർശനമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നടത്തിയതെങ്കിലും യാത്രയയപ്പ് യോഗത്തിൽ നടത്തിയ ചില പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നു എന്ന നിലപാടാണ് അന്ന് പാർട്ടി സ്വീകരിച്ചതെന്ന് ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. അതോടൊപ്പം സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇപ്പോൾ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനാൽ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും പി.പി. ദിവ്യ ഒഴിവാകണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് കണ്ടു. അത് ദിവ്യ അംഗീകരിച്ചതിനെ തുടർന്ന് പുതിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി അഡ്വ. കെ.കെ. രത്‌നകുമാരിയെ പരിഗണിക്കാൻ സെക്രട്ടറിയേറ്റ് തീരുമാനിച്ചതായും പ്രസ്താവനയിൽ പറയുന്നു.