
കണ്ണൂർ: കണ്ണൂർ ജില്ലാ കളക്‌ടർ അരുൺ കെ വിജയനെതിരെ ആരെങ്കിലും പരാതി നൽകിയാൽ പരിശോധിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഗൂഢാലോചന ആരോപണത്തിന്റെ വിശദാംശം അറിഞ്ഞശേഷം പ്രതികരിക്കാമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. മരിച്ച നവീൻ ബാബുവിന്റെ കുടുംബത്തെ ചേർത്തുപിടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂർ ജില്ലാ കളക്‌ടർക്കെതിരെ ഗുരുതര ആരോപണവുമായി നവീൻ ബാബുവിന്റെ ബന്ധുവും സിപിഎം നേതാവുമായ മലയാലപ്പുഴ മോഹനനും രംഗത്തെത്തിയിരുന്നു. കണ്ണൂർ കളക്‌ടർ അരുൺ കെ വിജയനാണ് പിപി ദിവ്യയെ എഡിഎമ്മിന്റെ യാത്രയയപ്പ് പരിപാടിയിലേക്ക് വിളിച്ചുവരുത്തിയത് എന്നാണ് ആരോപണം. ദിവ്യയുടെ സൗകര്യപ്രകാരം ചടങ്ങിന്റെ സമയം മാറ്റി എന്നും മോഹനൻ പറഞ്ഞു. കളക്‌ടർക്കെതിരെ പരാതി നൽകുന്ന കാര്യം പാർട്ടിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
' ആരുടെ നിർദേശപ്രകാരമാണ് കളക്‌ടർ സമയം മാറ്റിയതെന്നാണ് അറിയേണ്ടത്. മാത്രമല്ല, വൈകിട്ട് യോഗം നടക്കുമ്പോൾ ക്ഷണിക്കപ്പെടാത്ത അതിഥിയായി ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടറാണ്. ദിവ്യയ്‌ക്ക് രാവിലെ പങ്കെടുക്കാൻ കഴിയാത്തതിനാലാണ് കളക്‌ടർ ഉച്ചയ്‌ക്ക് പരിപാടി മാറ്റിയത്. ആരോ ഇതിന് പിന്നിലുണ്ട്. അതിൽ കളക്‌ടർക്കും കൃത്യമായ പങ്കുണ്ട്. അത് സംബന്ധിച്ചും അന്വേഷണം നടക്കണം. ഇനിയും ഒരു കുടുംബത്തിനും ഈ അവസ്ഥ ഉണ്ടാകരുത്. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടറി കെപി ഉദയഭാനു തന്നെ ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. കളക്‌ടറെ മാറ്റിയാൽ മാത്രം പോര, നിയമനടപടിയും സ്വീകരിക്കണം ', മലയാലപ്പുഴ മോഹനൻ വ്യക്തമാക്കി.