railway

തിരുവനന്തപുരം: പേട്ട റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായിരുന്ന പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടര്‍ പൂട്ടി മാസങ്ങളായിട്ടും തുറക്കാന്‍ നടപടിയില്ല. ഇതോടെ ട്രെയിനിറങ്ങുന്ന യാത്രക്കാര്‍ അത്യാവശ്യ സ്ഥലങ്ങളിലേക്ക് പോകാന്‍ ഓട്ടോ കിട്ടാതെ പെടാപ്പാട് പെടുകയാണ്.

ചെറിയ ദൂരം ഓട്ടം വിളിച്ചാല്‍ വരാന്‍ തയ്യാറാകാത്തതില്‍ യാത്രക്കാരും ഓട്ടോറിക്ഷക്കാരും തമ്മില്‍ തര്‍ക്കം പതിവാണ്.ഭൂരിഭാഗം ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും മാന്യമായി പെരുമാറുന്നവരാണ്.എന്നാല്‍ ചിലര്‍ അധികകൂലി ഈടാക്കുന്നതായി പരാതിയുണ്ട്.

നഗരസഭയുടെയും ട്രാഫിക് പൊലീസിന്റെയും ചുമതലയിലായിരുന്നു കൗണ്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്.കൗണ്ടറിലെ ജീവനക്കാര്‍ക്കുള്ള വേതനം നല്‍കുന്നത് നഗരസഭയാണ്. നാമമാത്രമായ വേതനമായതിനാലാണ് ജീവനക്കാര്‍ ജോലി ഉപേക്ഷിച്ചതും കൗണ്ടറിന്റെ പ്രവര്‍ത്തനം നിറുത്തേണ്ടിവന്നതും.

രണ്ടുമാസം മുന്‍പാണ് പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടര്‍ പൂട്ടിയത്. യാത്രക്കാര്‍ നിരന്തരം ആവശ്യപ്പെട്ടെങ്കിലും തുറക്കാന്‍ നടപടിയായില്ല. ഇതോടെ യാത്രക്കാര്‍ മാത്രമല്ല ഓട്ടോറിക്ഷക്കാരും ബുദ്ധിമുട്ടിലായി.കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു,ഐ.എന്‍.ടി.യു.സി,ബി.എം.എസ് എന്നീ ഓട്ടോതൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ട്രാഫിക് അസി.കമ്മീഷണറെ കണ്ട് പരാതി ഉന്നയിച്ചെങ്കിലും പരിഹാരമായില്ല.

ദിവസം 400 രൂപ വേതനം

സ്റ്റേഷനില്‍ ആദ്യ ട്രെയിന്‍ വരുന്ന പുലര്‍ച്ചെ 3.30 മുതലാണ് കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.അവസാന വണ്ടി വന്നുപോകുന്ന രാത്രി 10.30ന് ശേഷമേ കൗണ്ടറടയ്ക്കാന്‍ കഴിയൂ.രാവിലെ മുതല്‍ ഉച്ചവരെ ഒരാളും തുടര്‍ന്ന് മറ്റൊരാളും മാറിമാറിയാണ് ഇവിടെ ജോലി ചെയ്തിരുന്നത്.ദിവസം 400 രൂപയായിരുന്നു വേതനം.തുച്ഛമായ വേതനമായതിനാലാണ് ജീവനക്കാര്‍ ജോലി മതിയാക്കിയത്.

65 ഓട്ടോറിക്ഷകള്‍

പേട്ട റെയില്‍വേസ്റ്റേഷനിലെ സ്റ്റാന്‍ഡില്‍ 65 ഓട്ടോറിക്ഷകളാണുള്ളത്.കൗണ്ടര്‍ അടച്ചതോടെ അധിക കൂലി ഈടാക്കുമെന്ന ഭയത്താല്‍ ഭൂരിപക്ഷം യാത്രക്കാരും ഓട്ടം വിളിക്കാതായി.ഇതോടെ ഓട്ടോക്കാരുടെ വരുമാനവും നിലച്ചു.

നാല് പ്രീ പെയ്ഡ് കൗണ്ടറുകളും പൂട്ടി

തലസ്ഥാനത്ത് ആകെയുണ്ടായിരുന്ന 6 പ്രീപെയ്ഡ് കൗണ്ടറുകളില്‍ നാലെണ്ണവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല . യാത്രക്കാര്‍ക്ക് ഏറെ ഉപകാരമായിരുന്ന കൗണ്ടര്‍ തുറക്കാന്‍ വേണ്ട നടപടികളൊന്നും നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഓട്ടം വിളിക്കാനെത്തുന്ന യാത്രക്കാരില്‍ നിന്ന് രണ്ടുരൂപ വീതം ഫീസ് വാങ്ങാറുണ്ട്. ഇതാണ് കൗണ്ടറിന്റെ വരുമാനമാര്‍ഗം.ഈ തുക കൊണ്ട് ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കഴിയുന്നില്ലെന്നാണ് നഗരസഭ അധികൃതര്‍ പറയുന്നത്.എന്നാല്‍ ഫീസ് ഒരു രൂപ കൂടി വര്‍ദ്ധിപ്പിക്കുകയോ മറ്റേതെങ്കിലും ഫണ്ട് അനുവദിച്ചോ പ്രശ്നപരിഹാരമുണ്ടാക്കാനും അധികൃതര്‍ തയ്യാറാകുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു.

പ്രീപെയ്ഡ് ഓട്ടോറിക്ഷ കൗണ്ടര്‍ തുറക്കാനുള്ള നടപടിയുണ്ടാകണം.ഇക്കാര്യം ഉന്നയിച്ച് നഗരസഭാ അധികൃതര്‍ക്ക് നിവേദനം നല്‍കും. -പ്രസന്നകുമാര്‍,ഓട്ടോറിക്ഷ ഡ്രൈവര്‍