black-magic

ഭുവനേശ്വർ: മന്ത്രവാ‌ദം ആരോപിച്ച് പട്ടാപ്പകൽ 50കാരനെ തീകൊളുത്തി. ഒഡീഷയിലെ പോർട്ടിപദ ഗ്രാമത്തിലാണ് സംഭവം. ഖാൻ സിംഗ് മാജി എന്നയാൾക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ മാജി നൗപാദയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

ഗ്രാമവാസികൾ യോഗം ചേർന്നതിനുശേഷം മാജിയെ കെട്ടിയിട്ട് തീകൊളുത്തുകയായിരുന്നു. തീപടർന്നുപിടിക്കുന്നതിനിടെ ഇയാൾ പല വീടുകളിലേയ്ക്കും ഓടി സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും മുന്നോട്ടുവന്നില്ല. പിന്നാലെ സമീപത്തെ കുളത്തിലേയ്ക്ക് ചാടിയ ഇയാളെ കുടുംബാംഗങ്ങൾ ചേർന്ന് രക്ഷപ്പെടുത്തി സിനാപ്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പൊള്ളൽ ഗുരുതരമായതിനാൽ ഇയാളെ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റി.

മന്ത്രവാദം നടത്തുന്നുവെന്ന് ആരോപിച്ച് ഗ്രാമവാസികൾ പിതാവിനെ ഭീഷണിപ്പെടുത്തിയതായി മാജിയുടെ മകൻ ഹേംലാൽ പറയുന്നു. ആരോപണങ്ങൾ നിഷേധിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തെ തീകൊളുത്തിയതെന്നും മകൻ പറഞ്ഞു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തുവെന്നും പ്രതികൾക്കായി അന്വേഷണം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. വിവരമറിഞ്ഞ് പൊലീസ് എത്തിയപ്പോൾ തന്നെ പലരും ഒളിവിൽപ്പോയി. മാജിയെ തീകൊളുത്തി കൊലപ്പെടുത്താനാണ് ഗ്രാമവാസികൾ ശ്രമിച്ചത്. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പൊലീസ് വ്യക്തമാക്കി.