
തിരുവനന്തപുരം: ഒക്ടോബർ 23 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
20/10/2024: തിരുവനന്തപുരം, ഇടുക്കി
21/10/2024: പത്തനംതിട്ട, ഇടുക്കി
22/10/2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി
23/10/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി
എന്നീ ജില്ലകളിലും വരും ദിവസങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
മദ്ധ്യ കിഴക്കൻ അറബിക്കടലിന് മുകളിൽ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇന്ത്യൻ തീരത്ത് നിന്ന് അകന്നു പോകാനും സാദ്ധ്യത. മദ്ധ്യ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിനാൽ ഒക്ടോബര് 21 ഓടെ മദ്ധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യുനമർദ്ദമായും തുടർന്ന് ഒക്ടോബർ 23 ഓടുകൂടി തീവ്ര ന്യുനമർദ്ദമായും ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്. ഒക്ടോബർ 19 മുതൽ 23 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.