
ന്യൂഡൽഹി: ആഢംബര ഷൂവിനും വാച്ചുകൾക്കും ജി.എസ്. ടി നിരക്ക് വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ. 25000 രൂപയ്ക്ക് മുകളിൽ വില വരുന്ന റിസ്റ്റ് വാച്ചുകളുടെയും 15000ത്തിലേറെ രൂപ വില വരുന്ന ഷൂവിന്റെയും ജി.എസ്.ടി 18 ശതമാനത്തിൽ നിന്ന് 28 ശതമാനമായി വർദ്ധിപ്പിക്കും, സൗന്ദര്യവർദ്ധക വസ്തുക്കളുടെ ജി.എസ്.ടി നിരക്കും കൂട്ടിയിട്ടുണ്ട്. ഇതുവഴി 22, 000 കോടി രൂപയുടെ അധികവരുമാനമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
എന്നാൽ 20 ലിറ്റർ കുടിവെള്ള കുപ്പികൾക്കും സൈക്കിളിനും നോട്ട് ബുക്കിനും 18 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി ജി.എസ്.ടി കുറയ്ക്കും. 10000 രൂപയിൽ താഴെയുള്ള സൈക്കിളിന്റെ നികുതി നിരക്ക് 12 ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി കുറയ്ക്കാനും ഇന്ന് ചേർന്ന മന്ത്രിതല സമിതി യോഗത്തിൽ തീരുമാനിച്ചു.
അതേസമയം നിത്യോപയോഗ സാധനങ്ങളുടെ വിലകൂട്ടാൻ പാടില്ലെന്ന് യോഗത്തിൽ ആവശ്യപ്പെട്ടതായി മന്ത്രി കെ.എൻ. ബാലഗോപാൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉയർന്ന വിലയുള്ളവയുടെ ടാക്സ് കൂടും. പാക്ക്ഡ് ഐറ്റങ്ങളുടെ വില വർദ്ധിിക്കുന്ന കാര്യവും ചർച്ചയായി. ഇൻഷ്വറൻസിന്റെ അടവിലെ ജി.എസ്.ടി ഒഴിവാക്കാൻ നിർദ്ദേശം വന്നുവെന്നും ബാലഗോപാൽ പറഞ്ഞു.