salman-khan

മുംബയ്: ലോറൻസ് ബിഷ്‌ണോയി സംഘം വീണ്ടും വധ ഭീഷണി മുഴക്കിയതോടെ ബോളിവുഡ് നടൻ സൽമാൻ ഖാന്റെ സുരക്ഷ വർദ്ധിപ്പിച്ചു. സുരക്ഷയ്ക്കായി രണ്ടു കോടി രൂപ വില വരുന്ന ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ മാർക്കറ്റിൽ ലഭ്യമല്ലാത്ത വാഹനം ദുബായിൽ നിന്ന് ഇറക്കുമതി ചെയ്തതായാണ് വിവരം. കാർ ഇന്ത്യയിലെത്തിക്കാൻ വലിയൊരു തുകയാകും. നിരവധി സവിശേഷതകൾ ഉള്ള കാറാണ് ഇറക്കുമതി ചെയ്യുന്നതെന്നാണ് സൂചന.

പോയിന്റ് ബ്ലാങ്ക് ബുള്ളറ്റ് ഷോട്ടുകളെപ്പോലും തടയാൻ ശേഷിയുള്ള ഗ്ലാസ് ഷീൽഡുകളാണ് വാഹനത്തിന്റെ ഒരു പ്രത്യേകതയാണ്. സ്‌ഫോടകവസ്തുക്കൾ തിരിച്ചറിഞ്ഞ് മുന്നറിയിപ്പ് നൽകുന്ന സംവിധാനം, അകത്തുള്ളത് ആരെന്നു തിരിച്ചറിയാൻ സാധിക്കാത്ത കളർ തുടങ്ങി നിരവധി സവിശേഷതകളുള്ള വാഹനമാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം സൽമാനും പിതാവിനും നേരെ ബുള്ളറ്റ് പ്രൂഫ് വാഹനം ഇറക്കുമതി ചെയ്തിരുന്നു.

അതിനിടെ സൽമാൻ അവതാരകനായ ബിഗ് ബോസിന്റെ ഷൂട്ടിംഗിനായി അറുപതോളം പേരടങ്ങുന്ന സുരക്ഷാ സംഘത്തെ നിയോഗിച്ചു. ഷൂട്ടിംഗ് സ്ഥലത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ച് കോടി രൂപ നൽകിയാൽ സൽമാനുമായുള്ള ശത്രുത അവസാനിപ്പിക്കാം എന്ന ഉപാധിയോടെയാണ് കഴിഞ്ഞ ദിവസം സൽമാന് നേരെ ബിഷ്ണോയി സംഘത്തിന്റെ ഭീഷണി ഉയർന്നത്. രാഷ്ട്രീയ നേതാവും സുഹൃത്തുമായ ബാബ സിദ്ദിഖി കൊല്ലപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് സൽമാന് നേരെ വീണ്ടും ഭീഷണിയുണ്ടായത്. ബാബ സിദ്ദിഖിയുടെ അവസ്ഥയെക്കാൾ മോശം അവസ്ഥയാകുമെന്നായിരുന്നു ഭീഷണി. പിന്നാലെയാണ് സൽമാന്റെ സുരക്ഷ വർദ്ധിപ്പിച്ചത്.