
കൊച്ചി: ലോകപ്രശസ്ത സംഗീതജ്ഞൻ ഡി ജെ അലൻ വാക്കറുടെ സംഗീതനിശയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ച ഉത്തരേന്ത്യൻ സംഘത്തിലെ രണ്ട് പേരെ കേരളത്തിലെത്തിച്ചു. പ്രതികളായ അതിപുർ റഹ്മാൻ, വസീം അഹമ്മദ് എന്നിവരെയാണ് കൊച്ചിയിലെത്തിച്ചത്. പഴയ ഡൽഹിയിലെ ദരിയാഗഞ്ച് പ്രദേശത്ത് നിന്നാണ് ഇവരെ പിടികൂടിയത്. മുംബയ്, ഡൽഹി എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് സംഘങ്ങളാണ് മൊബൈൽ കൂട്ട മോഷണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.
സംഘത്തിലെ രണ്ട് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ഒക്ടോബർ ആറിന് കൊച്ചിയിൽ നടന്ന സംഗീത നിശയ്ക്കിടെ 21 ഐഫോണുകൾ ഉൾപ്പെടെ 39 ഫോണുകളാണ് മോഷണം പോയത്. ഡൽഹി സംഘം ഒക്ടോബർ ആറിന് രാവിലെ ട്രെയിൻ മാർഗം കൊച്ചിയിലെത്തി ലോഡ്ജിൽ താമസിച്ച ശേഷമാണ് വൈകിട്ട് പരിപാടി നടക്കുന്ന സ്ഥലത്തെത്തിയത്. മോഷണശേഷം ലോഡ്ജിൽ തിരിച്ചെത്തി തൊട്ടടുത്ത ദിവസം തന്നെ ട്രെയിൻ മാർഗം മടങ്ങുകയും ചെയ്തു. ഡൽഹിയിൽ എത്തിയതിനുശേഷം ഫോണുകൾ വിൽക്കുന്നതിന് സംഘം ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
സംഗീതനിശയിൽ രണ്ട് അസിസ്റ്റന്റ് കമ്മിഷണർമാരുടെയും നാല് ഇൻസ്പെക്ടർമാരുടെയും നേതൃത്വത്തിൽ നൂറോളം പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതലയ്ക്കായി ഉണ്ടായിരുന്നത്. അതേസമയം, സംഗീതനിശയ്ക്കിടെ കഞ്ചാവ് കൈവശം വച്ചതിന് രണ്ട് കേസുകളും മുളവുകാട് പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. ആലപ്പുഴ ചന്തിരൂർ സ്വദേശികളായ നാല് യുവാക്കളാണ് അറസ്റ്റിലായത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.