kochi

കൊച്ചി: തുടര്‍ച്ചയായി രണ്ടാം ദിവസവും കൊച്ചി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. കൊച്ചിയില്‍ നിന്ന് പുറപ്പെട്ട രണ്ട് വിമാനങ്ങള്‍ക്ക് നേരെയാണ് ഭീഷണി ഉയര്‍ന്നത്. എയര്‍ ഇന്ത്യയുടെ കൊച്ചി - ദമാം (സൗദി അറേബ്യ), ആകാശ എയറിന്റെ കൊച്ചി - മുംബയ് വിമാനങ്ങള്‍ക്ക് നേരെയാണ് ഭീഷണി സന്ദേശം എത്തിയത്. എന്നാല്‍ സന്ദേശം എത്തിയപ്പോഴേക്കും വിമാനങ്ങള്‍ പുറപ്പെട്ട് കഴിഞ്ഞിരുന്നു. തുടര്‍ച്ചയായി സമൂഹമാദ്ധ്യമമായ എക്‌സിലൂടെ ഇത്തരം സന്ദേശമെത്തുമ്പോഴും പിന്നിലാരെന്ന് കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസവും കൊച്ചിയില്‍ നിന്ന് പുറപ്പെട്ട വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണിയുണ്ടെന്ന് കാണിച്ച് സന്ദേശമെത്തിയിരുന്നു. കൊച്ചിയില്‍ മാത്രമല്ല രാജ്യത്തെ നിരവധി നഗരങ്ങളില്‍ ഇത്തരം വ്യാജ ബോംബ് ഭീഷണി വര്‍ദ്ധിച്ച് വരികയാണ്. കഴിഞ്ഞ ആഴ്ച മാത്രം 20ല്‍പ്പരം ബോംബ് ഭീഷണി സന്ദേശങ്ങളാണ് രാജ്യത്തെ പല വിമാനത്താവളങ്ങളിലായി എത്തിയത്. എന്താണ് ഇത്തരം വ്യാജ സന്ദേശങ്ങള്‍ നിരന്തരം ആയി ഉയരുന്നതിന് പിന്നിലെന്ന് അന്വേഷിക്കുകയാണ് കേന്ദ്രവും.

നിരവധി സെക്ടറുകളിലെ വിമാനങ്ങളില്‍ ബ്ലാക് ക്യാറ്റ് സംവിധാനം ഏര്‍പ്പെടുത്താനും കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. രാജ്യത്ത് വിമാനങ്ങളുടേയും വിമാനയാത്രകളുടേയും സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് സുപ്രധാന തീരുമാനത്തിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കടന്നത്. തിരഞ്ഞെടുത്ത സെക്ടറുകളിലെ വിമാനങ്ങളുടെ യാത്രയില്‍ ഇനി മുതല്‍ യാത്രക്കാര്‍ക്കൊപ്പം സുരക്ഷയ്ക്കായി ബ്ലാക് ക്യാറ്റ്സ് ഉണ്ടാകും. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് (എന്‍എസ്ജി) കമാന്‍ഡോകളാകും യാത്രക്കാര്‍ക്കൊപ്പം ഉണ്ടാകുക. സ്‌കൈ മാര്‍ഷലുകള്‍ എന്ന തരത്തിലാകും ഇവരുടെ നിയമനം നടപ്പിലാക്കുക.

രാജ്യത്ത് നിരവധി വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി പോലുള്ളവ അടുത്തകാലത്തായി വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാരിന്റെ ഈ തീരുമാനം. തിരഞ്ഞെടുത്ത ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളില്‍ സ്‌കൈ മാര്‍ഷലുകള്‍ സുരക്ഷയൊരുക്കും. സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി പ്രോട്ടോകോള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ബ്ലാക് ക്യാറ്റ്സ്, സ്‌കൈ മാര്‍ഷലുകള്‍ എന്നൊക്കെ വിശേഷിപ്പിക്കുന്നുണ്ടെങ്കിലും യൂണിഫോമില്‍ തോക്കുംപിടിച്ചായിരിക്കില്ല ഇവരുടെ ഡ്യൂട്ടി.

സാധാരണ യാത്രക്കാരെ പോലെയാകും സുരക്ഷാ ജീവനക്കാരും സഞ്ചരിക്കുക. ഒരാളോ രണ്ടു പേരോ ഒരു വിമാനത്തില്‍ ഉണ്ടാകും. അവരുടെ കയ്യില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍ ആയുധങ്ങള്‍ ഉണ്ടാകും. വിമാനം റാഞ്ചുന്നത് തടയാനുള്ള ചില ഉപകരണങ്ങളുമുണ്ടാകും. യാത്രക്കാരെ സുരക്ഷിതമാക്കുന്നതിനുള്ള തന്ത്രങ്ങളില്‍ പരിശീലനം ലഭിച്ചവരാകും സ്‌കൈ മാര്‍ഷലുകള്‍. ഇവരെ കുറിച്ച് വിമാനത്തിലെ യാത്രക്കാര്‍ക്ക് അറിവുണ്ടാവില്ല. പൈലറ്റ് ഇന്‍ കമാന്റിന് മാത്രമാണ് ഇവരെ തിരിച്ചറിയാനാകുക.

നിലവില്‍ എന്‍.എസ്.ജിക്ക് കീഴില്‍ 40 സ്‌കൈ മാര്‍ഷലുകളാണ് ഉള്ളത്. എണ്ണം 110 ആക്കാന്‍ വ്യോമയാന മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസത്തിനുള്ളില്‍ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളില്‍ നിന്നുള്ള 15 വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് പുതിയ സുരക്ഷാ ക്രമീകരണം കൊണ്ടു വരുന്നത്. എയര്‍ ഇന്ത്യയുടെ മുംബയ്-ന്യൂയോര്‍ക്ക്, ഇന്‍ഡിഗോയുടെ മുംബയ്-റിയാദ്, തുടങ്ങി നിരവധി വിമാനങ്ങള്‍ക്ക് നേരെ വ്യാജ ഭീഷണി ഉയര്‍ന്നിരുന്നു.