murder

ഇസ്ലാമാബാദ്: കുടുംബാംഗങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗവും ആധുനിക രീതിയിലുള്ള ജീവിതവും ഇഷ്‌ടപ്പെടാതിരുന്ന ഗൃഹനാഥൻ അമ്മയേയും സഹോദരിമാരെയും കഴുത്തറുത്ത് കൊന്നു. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. വീട്ടിലെ നാല് സ്‌ത്രീകളെയാണ് പ്രതിയായ ബിലാൽ അഹമ്മദ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അമ്മ, സഹോദരി, സഹോദരിയുടെ മകൾ, സഹോദരന്റെ ഭാര്യ എന്നിവരെയാണ് ബിലാൽ കൊലപ്പെടുത്തിയത്. കറാച്ചിയിലെ ഓൾഡ് സോൾജ്യർ ബസാറിലുള്ള അപ്പാർട്ട്‌മെന്റിൽ നിന്നാണ് നാല് മൃതദേഹങ്ങളും പൊലീസ് കണ്ടെടുത്തത്. കുടുംബാംഗങ്ങളുടെ ജിവിതശൈലി തന്റെ ദാമ്പത്യജീവിതത്തെ താളം തെറ്റിച്ചുവെന്നാണ് പ്രതിയുടെ മൊഴി. മതപരമായ വിശ്വാസങ്ങളിലൂടെ മാത്രം ജിവിക്കുന്ന ഭാര്യ, ബന്ധം ഉപേക്ഷിച്ച് പോകാൻ കാരണം കുടുംബാംഗങ്ങളുടെ മോഡേൺ ജീവിതമാണെന്നാണ് ബിലാലിന്റെ വാദം.

മരിച്ച നാല് സ്ത്രീകൾക്കും സമൂഹ മാദ്ധ്യമങ്ങളിൽ അക്കൗണ്ടുണ്ടായിരുന്നു. യുവതികൾ അവരുടെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തിരുന്നതും ബിലാലിന് ഇഷ്‌ടപ്പെട്ടിരുന്നില്ല. ആദ്യം സഹോദരിയെ മാത്രം കൊല്ലാനാണ് പ്രതി പദ്ധതിയിട്ടിരുന്നത്. എന്നാൽ, ശേഷിക്കുന്ന മൂന്നുപേർ സംഭവത്തിൽ ദൃക്‌സാക്ഷികളാകുമെന്നതിനാൽ അവരെയും കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് ബിലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌‌തു.