
ന്യൂഡൽഹി: 2022ലെ പഞ്ചാബ് ഭീകരാക്രമണ ഗൂഢാലോചന കേസിൽ ഖാലിസ്ഥാൻ ഭീകരരായ ഹർവീന്ദർ സിംഗ് സന്ധു റിൻഡ, ലഖ്ബീർ സിംഗ് ലാൻഡ
എന്നിവരുടെ കൂട്ടാളിയായ ഗുർപ്രീത് സിംഗിനെതിരെ കുറ്റപത്രം സമർപ്പിച്ച് എൻ.ഐ.എ. പഞ്ചാബിലെ തരൺ തരണിൽ നിന്നുള്ള ഗോപി എന്നറിയപ്പെടുന്ന ഗുർപ്രീത് സിംഗിനെതിരായ കുറ്റപത്രം മൊഹാലിയിലെ എൻ.ഐ.എ പ്രത്യേക കോടതിയിലാണ് സമർപ്പിച്ചത്. നിരോധിത ഭീകര സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി (ബി.കെ.ഐ) ബന്ധമുള്ള അന്താരാഷ്ട്ര ഭീകരരാണ് ഹർവീന്ദർ സിംഗ് സന്ധുവും ലഖ്ബീർ സിംഗ് ലാൻഡയും. പഞ്ചാബിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ഭീകരത അഴിച്ചുവിടാൻ ബി.കെ.ഐ ഭീകരർ നടത്തിയ ഗൂഢാലോചനയിൽ ഇയാളുടെ പങ്ക് ഏജൻസി നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. 2022 ഡിസംബറിൽ സർഹാലിലെ പോലീസ് സ്റ്റേഷന് നേരെ നടന്ന ആർ.പി.ജി ആക്രമണത്തിൽ പ്രതിക്ക് പങ്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കേസിൽ ജയിൽ മോചിതനായ ശേഷവും ജയിലിൽ നിന്ന് വിദേശ ഇടനിലക്കാരുമായി ഇയാൾ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തിൽ വ്യക്തമായി. കൂടാതെ ലാൻഡയുടെ നിർദ്ദേശപ്രകാരം ബിസിനസുകാരിൽ നിന്ന് വൻതോതിൽ കൊള്ളയടിച്ച് ഇന്ത്യയിലെ ബി.കെ.ഐയ്ക്കും അതിന്റെ പ്രവർത്തകർക്കും വേണ്ടി ഫണ്ട് സ്വരൂപിക്കാൻ ഗുർപ്രീത് ഗൂഢാലോചന നടത്തിയതായും കണ്ടെത്തി. ലാൻഡ ദുർബലരായ യുവാക്കളെ ബി.കെ.ഐ ഭീകരവാദ സംഘത്തിലേക്ക് റിക്രൂട്ട് ചെയ്തിരുന്നുവെന്ന് എൻ.ഐ.എ അറിയിച്ചു. കഴിഞ്ഞ ജനുവരിയിൽ ലാൻഡയുടെ വീട്ടിൽ നിന്ന് അനധികൃത ആയുധങ്ങൾ പിടിച്ചെടുത്തിരുന്നു.