cricket

ധാക്ക: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാക്കാന്‍ ബംഗ്ലാദേശ് പൊരുതുന്നു. ഒന്നാം ഇന്നിംഗ്‌സില്‍ 202 റണ്‍സ് ലീഡ് നേടിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. 38 റണ്‍സുമായി ഓപ്പണര്‍ മഹ്‌മദുള്‍ ഹസന്‍ ജോയ്, 31 റണ്‍സുമായി മുഷ്ഫിഖ്വര്‍ റഹീം എന്നിവരാണ് ക്രീസിലുള്ളത്. ഷദ്മാന്‍ ഇസ്ലാം (1), മൊമിനുള്‍ ഹഖ് (0), ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ (23) എന്നിവരാണ് പുറത്തായത്.

നേരത്തെ 140ന് ആറ് എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സില്‍ 308 റണ്‍സിന് എല്ലാവരും പുറത്തായി. സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൈല്‍ വെറൈന്‍ (114), അര്‍ദ്ധ സെഞ്ച്വറി നേടിയ വിയാന്‍ മള്‍ഡര്‍ (54) എന്നിവരാണ് ദക്ഷിണാഫ്രിക്കയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 119 റണ്‍സ് നേടിയിരുന്നു. ഒമ്പതാം വിക്കറ്റില്‍ ഡെയ്ന്‍ പീറ്റുമൊത്ത് 66 റണ്‍സിന്റെ കൂട്ടുകെട്ടിലും വെറൈന്‍ പങ്കാളിയായി. 32 റണ്‍സാണ് പീറ്റ് നേടിയത്.

നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ വെറും 106 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ഔട്ടായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയ വിയാന്‍ മള്‍ഡര്‍, കാഗിസോ റബാഡ, കേശവ് മഹാരാജ് എന്നിവരാണ് ബംഗ്ലാദേശിനെ ഒന്നാം ഇന്നിംഗ്‌സില്‍ എറിഞ്ഞിട്ടത്. ഡെയ്ന്‍ പീറ്റിന് ഒരു വിക്കറ്റ് ലഭിച്ചിരുന്നു. ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര നഷ്ടപ്പെടുത്തിയ ബംഗ്ലാദേശിന് നാട്ടില്‍ നടക്കുന്ന പരമ്പരയില്‍ ജയിക്കേണ്ടത് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ അനിവാര്യമാണ്.