hrc

തിരുവനന്തപുരം: കൂലിപ്പണിക്കാരനും നിർദ്ധനനുമായ മുതിർന്ന പൗരന് ലഭിച്ച 12700 രൂപയുടെ ബിൽ 6 തുല്യ ഗഡുക്കളാക്കി നൽകി കുടിവെള്ള കണക്ഷൻ പുന:സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നിർദ്ദേശം നൽകി.

ഒന്നാമത്തെ ഗഡുവും കണക്ഷൻ പുനസ്ഥാപിക്കുന്ന ചാർജും അടച്ച ശേഷം പരാതിക്കാരൻ ജല അതോറിറ്റിക്കെതിരെ ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിൽ നൽകിയ കേസ് പിൻവലിച്ച ഉത്തരവ് അതോറിറ്റിയിൽ ഹാജരാക്കിയാൽജലഅതോറിറ്റി കരമന അസിസ്റ്റന്റ് എഞ്ചിനീയർ പരാതിക്കാരന്റെ കുടിവെള്ള കണക്ഷൻ പുന:സ്ഥാപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. തവണ അടയ്ക്കുന്നതിൽ പിന്നീട് മുടക്കം വരുത്തിയാൽ കണക്ഷൻ വിച്ഛേദിക്കാനുള്ള അധികാരം ജലഅതോറിറ്റിക്കുണ്ടെന്നും ഉത്തരവിൽ പറയുന്നു. പരാതിക്കാരൻ തവണ അടയ്ക്കുന്ന കാലത്തോളം ജല അതോറിറ്റി സ്വീകരിച്ച റവന്യൂ റിക്കവറി നടപടികൾ നിർത്തിവയ്ക്കണം.

കുടിശിക അടച്ചുതീർന്നാൽ റിക്കവറി നടപടികൾ പിൻവലിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കരമന തളിയൽ സ്വദേശി പി.വെങ്കിടാചലം സമർപ്പിച്ച പരാതിയിലാണ് നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ ജല അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ കമ്മീഷനെ അറിയിക്കണം.