
മുംബയ്: പിതാവ് ജിംഖാന പരിസരത്ത് മതപ്രചാരണം നടത്തിയതിന് ഇന്ത്യൻ ക്രിക്കറ്റ് താരത്തെ ക്ളബ് അംഗത്വത്തിൽ നിന്ന് പുറത്താക്കി. ഇന്ത്യ വനിതാ ക്രിക്കറ്റ് സൂപ്പർതാരം ജമൈമ റോഡ്രിഗസിനെയാണ് മുംബയിലെ പഴയ ക്ളബായ ഖാർ ജിംഖാനയിൽ നിന്നും പുറത്താക്കിയത്. ജമൈമയുടെ പിതാവ് ഇവാൻ റോഡ്രിഗസ് ഇവരുടെ അംഗത്വം മുതലെടുത്ത് ജിംഖാന പരിസരത്ത് മതപരിപാടി നടത്തി.
ക്ളബിലെ മറ്റ് അംഗങ്ങൾ ഇവാന്റെ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയതോടെയാണ് ജിംഖാന അധികൃതർക്ക് ശക്തമായ നടപടിയെടുക്കേണ്ടി വന്നത്. ഞായറാഴ്‌ച കൂടിയ ക്ളബ് യോഗത്തിലാണ് ജമൈമയെ പുറത്താക്കിയത്. ക്ളബിന്റെ ഓണററി അംഗത്വം ലഭിച്ച ആദ്യ വനിതാ ക്രിക്കറ്റ് താരമായിരുന്നു ജമൈമ.
സമൂഹത്തിലെ ദുർബലവിഭാഗങ്ങളെ മതംമാറ്റാനുദ്ദേശിച്ച് ഇവാൻ നടത്തിയ പരിപാടിയാണ് ക്ളബ് പരിസരത്ത് നടന്നതെന്നാണ് അംഗങ്ങളിൽ നിന്ന് പരാതിയുയർന്നത്. ക്രിക്കറ്റ് കോച്ച് കൂടിയായ ജമൈമയുടെ പിതാവ് ഒരു വർഷത്തിനിടെ ജിംഖാന ഹാൾ 35 തവണ ഇത്തരം പരിപാടിയ്‌ക്കായി ഉപയോഗിച്ചു.
ഇന്ത്യൻ ടീമിലെ മികച്ച ഓൾറൗണ്ടറാണ് 24കാരിയായ ജമൈമ. മൂന്ന് ടെസ്‌റ്റുകളിലായി 58.75 ശരാശരിയിൽ 235 റൺസ് നേടിയിട്ടുണ്ട്. 30 ഏകദിനങ്ങളിൽ 710 റൺസും 104 ട്വന്റി 20യിൽ 2142 റൺസും നേടിയിട്ടുണ്ട്.