lawrence

കൊച്ചി: അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വെെദ്യപഠനത്തിന് വിട്ടുനൽകുന്നതിനെതിരെ മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹെെക്കോടതി തള്ളി. വെെദ്യ പഠനത്തിന് വിട്ടുകൊടുക്കണം എന്നാണ് ആഗ്രഹമെന്ന് രണ്ട് വ്യക്തികളോട് ലോറൻസ് അറിയിച്ചത് അവിശ്വസിക്കേണ്ട ആവശ്യമില്ലെന്ന് നിരീക്ഷിച്ചാണ് ആശയുടെ ഹർജി തള്ളിയത്.

പിതാവിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കാൻ അനുമതി നൽകണമെന്നായിരുന്നു ആശയുടെ ആവശ്യം. തുടർന്ന് ഹർജി തീർപ്പാകുന്നതുവരെ മൃതദേഹം സൂക്ഷിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. ലോറൻസിന്റെ മകനടക്കം മൃതദേഹം വെെദ്യപഠനത്തിന് കെെമാറാൻ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ഇതിന് അനുകൂലമായാണ് കോടതി ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കോടതി നേരത്തെ മെഡിക്കൽ കോളേജ് പ്രിൻസിപ്പളിനോട് തീരുമാനമെടുക്കൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ,​ ആശ ഉൾപ്പെടെയുള്ളവരുടെ വാദങ്ങൾ കേട്ട ശേഷം മൃതദേഹം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതാണ് ആശ ഹെെക്കോടതിയിൽ ചോദ്യം ചെയ്തത്. എന്നാൽ ഈ ഹർജിയും ഇപ്പോൾ ഹെെക്കോടതി തള്ളിയിരിക്കുകയാണ്.

സെപ്തംബർ 21ന് അന്തരിച്ച ലോറൻസിന്റെ മൃതദേഹം നിലവിൽ കളമശേരി മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, ഇടതുമുന്നണി കൺവീനർ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, എറണാകുളം ജില്ലാ സെക്രട്ടറി, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി, 1980 - 1984 കാലയളവിൽ ഇടുക്കിയിൽ നിന്നുള്ള ലോക്‌സഭാംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.