court

ഗാന്ധിനഗർ: വ്യാജ കോടതിയുണ്ടാക്കി അതിൽ ട്രൈബ്യൂണൽ ജഡ്‌ജിയായി നിരവധിയാളുകളെ പറ്റിച്ച തട്ടിപ്പുവീരൻ പിടിയിൽ. ഗുജറാത്തിലെ ഗാന്ധിനഗറിൽ 2019 മുതൽ ട്രൈബ്യൂണൽ ജഡ്‌ജിയായി തട്ടിപ്പ്ന‌ടത്തിയ മോറിസ് സാമുവൽ ക്രിസ്‌റ്റ്യനാണ് പിടിയിലായത്.

ഗാന്ധി നഗറിലെ ഭൂമി പ്രശ്‌‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ട്രൈബ്യൂണലാണ് എന്ന് നിരവധി പേരെ വിശ്വസിപ്പിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം. അഞ്ച് വർഷത്തോളമായി ഇയാളുടെ വ്യാജ ട്രൈബ്യൂണൽ പ്രവർത്തിച്ചുവന്നത് പൊലീസടക്കം ആരും അറിഞ്ഞില്ല എന്നതാണ് ഏവരെയും അമ്പരപ്പിച്ചത്. വേഗം പരിഹരിക്കാം എന്ന് തെറ്റിദ്ധരിപ്പിച്ച് കനത്ത പ്രതിഫലം വാങ്ങി മോറിസ് പല ഭൂമിതർക്കത്തിൽ പെട്ടവരെയും പറ്റിച്ചിരുന്നു.

ഗാന്ധി നഗറിൽ ഒരു വ്യാജ കോടതിമുറി സൃഷ്‌ടിക്കുകയും തങ്ങളെല്ലാം കോടതി ജീവനക്കാരാണ് എന്ന് തോന്നിപ്പിക്കുന്നതുമായിരുന്നു മോറിസിന്റെ കൂടെയുള്ള തട്ടിപ്പുകാരുടെ പെരുമാറ്റം. 2019ൽ ഇത്തരത്തിൽ ഒരാൾക്കായി മോറിസ് അനുകൂല ഉത്തരവ് ഇറക്കിയിരുന്നു. ജില്ലാ കളക്‌ടറുടെ ചുമതലയിലുള്ള സർക്കാർ ഭൂമി തന്റേതാണെന്ന ഒരാളുടെ അവകാശവാദത്തിന് അനുകൂലമായി തന്റെ കോടതിയിൽ ഇയാൾ ഉത്തരവിറക്കുകയായിരുന്നു.

ഈ ഉത്തരവ് നടപ്പാക്കാൻ ഒരു അഭിഭാഷകൻ മുഖേന സിറ്റി സിവിൽ കോടതിയിൽ മോറിസ് സമീപിച്ചു. ഇവിടെ തന്റെ വ്യാജ ഉത്തരവ് അപ്പീലിൽ ചേർക്കുകയും ചെയ്‌തു. ഇതിനിടെ ക്രിസ്‌‌റ്റ്യന്റെ ഉത്തരവ് വ്യാജമാണെന്നും ഇത്തരത്തിൽ ഒരു ട്രൈബ്യൂണൽ ജഡ്‌ജിയില്ലെന്നും കോടതി രജിസ്‌‌ട്രാർ ഹാർദ്ദിക് ദേശായി കണ്ടെത്തുകയാിയിരുന്നു.

ഇദ്ദേഹത്തിന്റെ പരാതിയിൽ വ്യാജ ജ‌ഡ്‌ജിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 2015ൽ മണിനഗർ പൊലീസ് സ്റ്റേഷനിൽ സമാനമായൊരു തട്ടിപ്പ് കേസ് ഇയാൾക്കെതിരെ ഫയൽ ചെയ്‌തിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം.