d

ബംഗളൂരു: ഈസ്റ്റ് ബംഗളൂരുവിലെ ഹൊറമാവ് അഗാരയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ സംഭവത്തിൽ മരണം എട്ടായി.
അനധികൃത നിർമ്മാണമാണെന്നാണ് റിപ്പോർട്ട്. നിയമ ലംഘനം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ നിർദ്ദേശം നൽകി. അപകടസ്ഥലം സന്ദർശിച്ച ശേഷമാണ് ഉത്തരവിട്ടത്. സംഭവത്തിൽ കെട്ടിടത്തിന്റെ ഉടമയെയും കോൺട്രാക്ടറെയും അറസ്റ്ര് ചെയ്തിട്ടുണ്ട്. ഒരാഴ്ചയായി കനത്ത മഴയാണ് ബംഗളൂരുവിൽ. ശക്തമായ മഴയെ തുടർന്നാണ് കെട്ടിടം തകർന്നത്. ഏഴ് പേരെ രക്ഷപ്പെടുത്തി. പരിക്കേറ്ര അഞ്ച് പേർ ചികിത്സയിലാണ്.

മാനദണ്ഡങ്ങൾ ലംഘിച്ച് കെട്ടിടം നിർമാണം നടത്തുന്നതിന് താക്കീത് നൽകി മൂന്ന് തവണ നിർമാതാക്കൾക്ക് നോട്ടീസ് നൽകിയിരുന്നതായി

ബ്രഹത് ബംഗളൂരു മഹാനഗർ പള്ളികെ ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് പറഞ്ഞു.

അതിനിടെ ബംഗളൂരുവിൽ കനത്ത മഴ തുടരുകയാണ്. ഇന്നലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

അനധികൃതമായാണ് കെട്ടിട നിർമ്മാണം നടക്കുന്നത്. യാതൊരു അനുമതിയും ഇതിന് നൽകിയിട്ടില്ല. ഉടമയ്ക്കും കരാറുകാരനുമെതിരെ നടപടിയെടുക്കും. ഇവിടെ മാത്രമല്ല ബംഗളൂരുവിൽ എല്ലായിടത്തും നടക്കുന്ന സർവേ അനധികൃത നിർമാണ പ്രവർത്തനങ്ങളും കണ്ടെത്തി തടയും. എനിക്ക് ലഭിച്ച വിവരം അനുസരിച്ച് 21 തൊഴിലാളികളാണ് ഇവിടെ ഉണ്ടായിരുന്നത്. അഞ്ചുപേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. ഏഴുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 13 പേരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും രക്ഷിച്ചു. ഹർമാൻ, ത്രിപാൽ, മോഹദ് സാഹിൽ, സത്യ രാജു, ശങ്കർ എന്നിവരാണ് മരിച്ചത്

-ഡി.കെ.ശിവകുമാർ