
ഫെംഗ്‌ഷൂയിൽ പൊട്ടിച്ചിരിച്ചുകൊണ്ട് ധനത്തിന്റെ ഭാണ്ഡം പേറിവരുന്ന ‘ലാഫിംഗ് ബുദ്ധയെ’ ഒട്ടുമിക്കവർക്കും പരിചിതമായിരിക്കും. എന്നാൽ കന്യാമറിയത്തെ പ്പോലെ അനുതാപം പ്രസരിപ്പിക്കുന്ന ‘ലേഡി ബുദ്ധ’ അഥവാ ക്വാൻ യിന്നിനെകുറിച്ച് അറിയാവുന്നവർ വിരളമായിരിക്കും.
മറ്റുള്ളവരുടെ കരച്ചിൽ കേൾക്കുന്നവൾ എന്നാണ് ഈ ദയാമൂർത്തിയായ ചൈനീസ് ദേവതയുടെ പേരിനർത്ഥം. മാതൃസ്നേഹം പകർന്നു നൽകുന്ന ദേവത കടൽ യാത്രക്കാരെയും കപ്പൽജോലിക്കാരെയും കാത്തുകൊള്ളുമെന്ന വിശ്വാസം ശക്തമാണ്. സഹായം വേണ്ടവർക്ക് വിശ്വാസത്തിന്റെയോ ജാതി-മത-വർഗ പശ്ചാത്തലത്തിന്റെയോ അതിരുകൾക്ക് അതീതമായി ക്വാൻ യിൻ സഹായമെത്തിക്കുമെന്നാണ് ഈ ദേവതയെ കുറിച്ചുള്ള സങ്കൽപ്പം. എത്രത്തോളം ശിക്ഷ അർഹിക്കുന്ന ആളെയും ശിക്ഷിക്കാൻ ദേവി ശ്രമിക്കുകയില്ല.
അനുതാപത്തിന്റെ തരംഗങ്ങൾ പ്രസരിപ്പിക്കുന്ന ദേവി ആരാച്ചാരുടെ വാളിനു മുന്നിൽ കഴുത്ത് കുനിച്ച് നിൽക്കുന്ന കുറ്റവാളിയുടെ കരച്ചിനു പോലും പരിഹാരം നൽകുമത്രേ. ആരാച്ചാരുടെ മുന്നിൽ ഇപ്പോൾ കൊല്ലപ്പെടുമെന്ന് കരുതി നിൽക്കുന്ന ആൾ ദേവിയെ വിളിച്ചാൽ ആരാച്ചാരുടെ വാൾ ചിന്നിച്ചിതറിപ്പോകുമെന്നാണ് ചൈനക്കാർ വിശ്വസിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷകയായ ക്വാൻ യിന്നിന്റെ പ്രതിരൂപം എവിടെ സൂക്ഷിക്കുന്നോ ആ ചുറ്റുപാടുകൾ ശുദ്ധീകരിക്കപ്പെടുന്നു എന്നാണ് വിശ്വാസം. ക്വാൻ യിന്നിന്റെ സാന്നിധ്യമുണ്ടെങ്കിൽ അവിടെ വാഗ്വാദങ്ങളോ രോഗമോ ഉണ്ടാവില്ല എന്നാണ് ചൈനീസ് വിശ്വാസം. സ്ത്രീകളുടെ സംരക്ഷകയായ ദേവതയ്ക്ക് കുട്ടികളില്ലാത്തവരുടെ വിഷമങ്ങൾ പരിഹരിക്കാൻ കഴിവുണ്ടെന്നും വിശ്വസിക്കപ്പെടുന്നു.
പത്തോളം തരത്തിലുള്ള ബോധിസത്വ ക്വാൻ യിൻ പ്രതിമകൾ ലഭ്യമാണ്. ഇവ മുറിക്കുള്ളിലോ വീടിനു പുറത്ത് പൂന്തോട്ടത്തിലോ സ്ഥാപിക്കാവുന്നതാണ്. എന്നാൽ, വളരെ താഴ്ചയുള്ള സ്ഥലങ്ങൾ ക്വാൻ യിന്നിനു വേണ്ടി കണ്ടെത്താതിരിക്കാൻ ശ്രദ്ധിക്കണം.
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com