തിരുവനന്തപുരം: ഇരട്ടി ലാഭം വാഗ്ദാനം ചെയ്ത് എക്സ്‌പോർട്ടിംഗ് ബിസിനസ് എന്ന വ്യാജേന പേട്ടയിലെ എ.എസ്.കെ എക്സ്‌പോർട്ടിംഗ് ഗ്രൂപ്പ് തട്ടിയെടുത്തത് 10 കോടിയിലധികം രൂപയെന്ന് വിലയിരുത്തൽ.പുറത്ത് പറഞ്ഞവരുടെ തുക തന്നെ കണക്ക് കൂട്ടിയാൽ അഞ്ച് കോടിയിലധികം വരും.പുറത്ത് പറയാത്ത പലരും വരും ദിവസങ്ങളിൽ പരാതിയുമായി അതത് സ്റ്റേഷനുകളിൽ സമീപിക്കുമെന്നും പൊലീസ് പറയുന്നു.ഇതു കൂടി കൂട്ടിയാൽ 10 കോടിയെങ്കിലും വരുമെന്നാണ് വിലയിരുത്തുന്നത്.10 കോടിയിലധികമുള്ള തട്ടിപ്പായതിനാൽ ക്രൈബ്രാഞ്ച് സാമ്പത്തിക വിഭാഗം കേസ് ഏറ്റെടുക്കും.ഇതിനുള്ള അപേക്ഷ കഴിഞ്ഞ ദിവസം പൊലീസ് നൽകിയിരുന്നു.
സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ ആകാശ്,മാനേജിംഗ് പാർട്ണർമാരായ സേവ്യർ,രമേശ് എന്നിവർക്കെതിരെ പേട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഇവർ ഒളിവിലെന്നാണ് നിഗമനം.മുൻകൂർ ജാമ്യത്തിനായി ശ്രമിക്കുകയാണെന്നാണ് അറിവ്. വക്കം സ്വദേശിയിൽ നിന്ന് 1.32 കോടി രൂപ തട്ടിയെന്ന പരാതിയിലാണ് പേട്ട പൊലീസ് കേസെടുത്തത്.
70 ഓളം രാജ്യങ്ങളലേക്ക് കയറ്റുമതി ലൈസൻസ് ഉണ്ടെന്നും നിക്ഷേപകരെ പാർട്ണറാക്കി വൻതുക ലാഭം നൽകാമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടന്നത്.ആയുർവേദ ഉത്പന്നങ്ങൾ കയറ്റി അയയ്ക്കാൻ ഷിപ്പിംഗ് ചാർജ്ജ് സഹിതം 10 ലക്ഷം രൂപ നൽകിയാൽ 20 ലക്ഷമായി മൂന്ന് മാസത്തിനകം തിരിച്ചു നൽകുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.