
ചെറുതോണി: സ്വന്തം മകളെ പത്തു വയസുമുതൽ 14 വയസുവരെ നിരന്തരം ലൈംഗിക പീഡനം നടത്തിയ പിതാവിന് 72 വർഷം കഠിന തടവും 1,80,000 രൂപ പിഴയും ശിക്ഷ. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്ജ് ലൈജുമോൾ ഷെരീഫാണ് ശിക്ഷ വിധിച്ചത്. 
വാഗമൺ അറപ്പുകാട് സ്വദേശിയായ 66 കാരനായ പിതാവിനെയാണ് കോടതി ശിക്ഷിച്ചത്. പെൺകുട്ടിയും സഹോദരങ്ങളും ചെറുപ്പം മുതൽ അഗതി മന്ദിരങ്ങളിൽ നിന്നാണ് പഠിച്ചിരുന്നത്. പെൺകുട്ടി നാലാം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലം വരെ അവധി സമയങ്ങളിൽ വീട്ടിൽ വരുന്ന സമയങ്ങളിൽ പിതാവ് ലൈഗിക പീഡനം നടത്തിയെന്നാണ് കേസ്. 2020ലാണ് കുട്ടി വിവരം പുറത്ത് പറയുന്നത്. 2019 കാലഘട്ടത്തിലും അതിന് മുമ്പും പിതാവിൽ നിന്ന് ഏൽക്കേണ്ടി വന്ന ദുരനുഭവങ്ങൾ പേപ്പർ തുണ്ടുകളിൽ എഴുതി ബെഡിനടിയിൽ സൂക്ഷിക്കുന്ന സ്വഭാവം കുട്ടിക്കുണ്ടായിരുന്നു. കൃത്യം നടന്ന സ്ഥലത്തു നിന്ന് പൊലീസ് കണ്ടെത്തിയ ആ കുറിപ്പുകളും പ്രൊസീക്യൂഷന് സഹായകരമായി.
. പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും അല്ലാത്തപക്ഷം അധിക ശിക്ഷ അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി. കുട്ടിക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ ജില്ലാ ലീഗൽ സർവിസ് അതോറിട്ടിയോടും കോടതി ശുപാർശ ചെയ്തു. വിവിധ വകുപ്പുകളിൽ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. പ്രൊസീക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ. ഷിജോമോൻ ജോസഫ് കോടതിയിൽ ഹാജരായി.