
തിരുവനന്തപുരം: വഞ്ചിയൂരിൽ യുവതിയെ വീട്ടിലെത്തി എയർപിസ്റ്റൾ ഉപയോഗിച്ച് വെടിവച്ച് പരിക്കേൽപ്പിച്ച വനിതാ ഡോക്ടർ ജയിൽ മോചിതയായി. ഹെെക്കോടതി ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് ജയിൽ മോചനം. വഞ്ചിയൂർ പടിഞ്ഞാറക്കോട്ട പങ്കജ് വീട്ടിൽ ഷിനിയെ വെടിവച്ച് പരിക്കേൽപ്പിച്ച ഡോക്ടർ ദീപ്തിമോൾ ജോസിനാണ് ജാമ്യം ലഭിച്ചത്. ഒരു ലക്ഷം രുപയുടെ സ്വന്തം ബോണ്ടും തുല്യതുകയ്‌ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് ജാമ്യവ്യവസ്ഥ. പാസ്‌പോർട്ട് കോടതിയിൽ ഹാജരാക്കണം. 84 ദിവസമായി ജയിലിലാണെന്നതും അന്വേഷണം ഏകദേശം പൂർത്തിയായതും പരിഗണിച്ചാണ് ജസ്റ്റിസ് സി എസ് ഡയസിന്റെ നടപടി.
കഴിഞ്ഞ ജൂലായ് 28നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. കൊറിയർ നൽകാനെന്ന വ്യാജേന വീട്ടിലെത്തി ഷിനിയെ പ്രതി ആക്രമിക്കുകയായിരുന്നു. വീട്ടിലെ കോളിംഗ് ബെല്ല് കേട്ട് ഷിനിയുടെ ഭർത്താവിന്റെ പിതാവാണ് വാതിൽ തുറന്നത്. കൊറിയർ ഉണ്ടെന്നും ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നുമായിരുന്നു ദീപ്‌തി ആവശ്യപ്പെട്ടത്. ഒപ്പിടുന്നതിന് പേനയെടുക്കാൻ പിതാവ് വീട്ടിനകത്ത് കയറിയതിനിടെ ഷിനി പുറത്തേക്ക് വന്നു.
ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം ദീപ്തി വെടിയുതീർത്തു. ആദ്യത്തെ വെടി ഷിനിയുടെ കെെയ്യിലും ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചത്. ഒരു സിൽവർ നിറത്തിലുള്ള സെലേറിയോ കാറിലായിരുന്നു ദീപ്തി എത്തിയത്. ഷിനിയുടെ കെെയിലെ പരിക്ക് സാരമുള്ളതായിരുന്നില്ല. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. പിന്നീട് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ആക്രണത്തിന് പിന്നിൽ ദീപ്തിയാണെന്ന് വ്യക്തമായത്.