justin-trudeau

ഒട്ടാവ: വിദേശ വിദ്യാർത്ഥികളുടെ എണ്ണം വെട്ടിച്ചുരുക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നേരത്തെ അറിയിച്ചിരുന്നു. ഇതോടൊപ്പം രാജ്യത്തിലേക്ക് കൂടുതൽ വിദേശികൾ കുടിയേറുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴിതാ വിവിധ സ്ഥാപനങ്ങളിൽ താൽക്കാലിക ജോലിക്കായി കൂടുതലും തദ്ദേശീയരെ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജസ്റ്റിൻ ട്രൂഡോ.

'കാനഡയിലെ വിവിധ സ്ഥാപനങ്ങളിൽ താൽക്കാലിക ജോലിക്കായി തിരഞ്ഞെടുക്കുന്ന വിദേശികളുടെ എണ്ണം കുറയ്ക്കും. എന്തുകൊണ്ട് കനേഡിയൻ തൊഴിലാളികളെ കമ്പനികൾ ജോലിക്ക് എടുക്കുന്നില്ലെന്നതിന്റെ കാരണം തെളിയ്ക്കാൻ കർശന നിയമവും കൊണ്ടുവരും',​- ജസ്റ്റിൻ ട്രൂഡോ എക്സിൽ കുറിച്ചു. ഈ നടപടി വിദേശികൾക്കും കുടിയേറ്റക്കാർക്കും രാജ്യത്ത് ജോലി ലഭിക്കുന്നതിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

അടുത്തിടെ അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കുള്ള നിയന്ത്രണങ്ങൾ കാനഡ കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്ത് നിന്ന് വിദേശികളെ ഓടിക്കാനുള്ള ട്രൂഡോയുടെ പുതിയ തന്ത്രം. 2025ൽ കനാഡയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം 30,​000 കുറഞ്ഞ് മൂന്ന് ലക്ഷമായി ചുരുങ്ങുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. മുൻപ് കുടിയേറ്റക്കാരെ സ്വാഗതം ചെയ്തിരുന്ന കാനഡ സമീപ വർഷങ്ങളിലായി ഈ നിലപാട് മാറ്റുകയായായിരുന്നു.

കുടിയേറ്റക്കാർ കൂടിയതോടെ കാനഡയിലെ പൗരന്മാ‌ർക്ക് വലിയ രീതിയിലുള്ള പ്രതിസന്ധി നേരിടേണ്ടിവന്നു. വീടുകളുടെ വില വർദ്ധിച്ചതും പൗരന്മാരെ ബാധിച്ചിരുന്നു. ഇതാണ് കുടിയേറ്റക്കാരോടുള്ള നിലപാട് മാറ്റാൻ സർക്കാറിനെ പ്രേരിപ്പിച്ചത്. 2025 ഒക്ടോബറിന് മുൻപ് നടക്കുന്ന തിരഞ്ഞെടുപ്പിന് മുൻപ് ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ജസ്റ്റിൻ ട്രൂഡോ ശ്രമിക്കുന്നത്.