pk-sasi-

തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി. കെ ശശി സന്ദര്‍ശിക്കാനിരിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങള്‍. കഴിഞ്ഞ ദിവസമാണ് കെടിഡിസി ചെയര്‍മാനായ ശശിക്ക് വിദേശയാത്രക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. യാത്രയുടെ സമ്പൂര്‍ണ ചെലവും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. അന്താരാഷ്ട്ര വാണിജ്യമേളയില്‍ പങ്കെടുക്കാനായി യുകെ, ജര്‍മനി എന്നിവിടങ്ങളിലേക്കാണ് ശശി യാത്ര ചെയ്യുക.

നവംബര്‍ മൂന്ന് മുതല്‍ 16 വരെയാണ് വിദേശയാത്ര. തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ. ഗുരുതര ആരോപണങ്ങളുടെ പേരില്‍ സിപിഎമ്മില്‍ അച്ചടക്ക നടപടി നേരിട്ടയാളാണ് ഷൊര്‍ണൂര്‍ മുന്‍ എംഎല്‍എ കൂടിയായ പി.കെ ശശി. പികെ ശശിയെ പാലക്കാട് സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാന്‍ പാലക്കാട് ജില്ലാ കമ്മിറ്റി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. പാര്‍ട്ടി നടപടി നേരിട്ടയാള്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തല്‍.

ശശിയെ കെടിഡിസി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് നേരത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വം ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടി ഫണ്ടില്‍ നിന്നും ലക്ഷങ്ങള്‍ ശശി തിരിമറി ചെയ്ത് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് സിപിഎം അന്വേഷണ കമ്മീഷന്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ ആരോപണം നേരിടുന്ന ഒരു വ്യക്തിയെ വിദേശയാത്രയ്ക്ക് അയക്കുന്നത് പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബിജെപിയും ചര്‍ച്ചയാക്കുമെന്നുറപ്പാണ്.

പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ടില്‍ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളന ഫണ്ടില്‍ നിന്ന് 10 ലക്ഷവും പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ശശിയുടേത് കമ്മ്യൂണിസ്റ്റ് ജീവിതശൈലിയല്ലെന്നും കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു. കേരളാ ടൂറിസം ആഗോളതലത്തില്‍ എത്തിക്കാനായാണ് രാജ്യാന്തര ട്രേഡ് ഫെയറില്‍ പങ്കെടുക്കുന്നതെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. 11 ദിവസം നീണ്ടുനില്‍ക്കുന്ന യാത്രയുടെ ചെലവ് കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ വഹിക്കും.