
ന്യൂഡൽഹി: അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയിയുടെ പേര് പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ ചേർത്ത് നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ). ഇയാളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപയും പ്രഖ്യാപിച്ചു. ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബയിലെ വീടിനുനേരെയുണ്ടായ വെടിവയ്പ് കേസുമായി അൻമോലിന് ബന്ധമുണ്ട്. അൻമോലാണ് ഈ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തിയത്. കാനഡയും യു.എസും കേന്ദ്രീകരിച്ച് ബാബാ സിദ്ദിഖി വധത്തിനായി അൻമോൽ ബിഷ്‌ണോയ് ഗുഢാലോചന നടത്തിയെന്ന് എൻ.ഐ.എ കണ്ടെത്തിയിരുന്നു. നിലവിൽ കാനഡയിൽ ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ 18ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. 2021ൽ ജോധ്പുർ ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അൻമോൽ കാനഡയിലേക്ക് കടന്നതായാണ് സൂചന.
അതേസമയം, ജയിലിൽ കഴിയുന്ന ലോറൻസ് ബിഷ്‌ണോയിയെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയാൽ വൻതുക പാരിതോഷികം നൽകാമെന്നാണ് ക്ഷത്രിയ കർണി സേനയുടെ വാഗ്ദാനം. കഴിഞ്ഞ ഡിസംബറിൽ ബിഷ്‌ണോയി സംഘത്തിലെ അംഗങ്ങൾ വെടിവച്ചു കൊന്ന രജപുത്ര നേതാവ് സുഖ്‌ദേവ് സിംഗ് ഗോഗമേദിയുടെ മരണത്തിന് പ്രതികാരമായാണ് പാരിതോഷികം പ്രഖ്യാപിക്കുന്നതെന്ന് ക്ഷത്രിയ കർണി സേനയുടെ നേതാവ് രാജ് ശെഖാവത്ത് പറഞ്ഞു.
അതിർത്തി കടന്നുള്ള മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട കേസിൽ ഗുജറാത്തിലെ സബർമതി ജയിലിലാണ് ബിഷ്‌ണോയി ഇപ്പോൾ കഴിയുന്നത്. അടുത്തിടെ, മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ബിഷ്‌ണോയ് സംഘം ഏറ്റെടുത്തിരുന്നു.