
ഭുവനേശ്വർ: ഡാന ചുഴലിക്കാറ്റിൽ ബംഗാളിൽ ഒരു മരണം. സൗത്ത് പർഗാനാസ് ജില്ലയിൽ വെള്ളക്കെട്ടിൽ വീണാണ് ഒരാൾ മരിച്ചത്. ഒഡീഷയിലും കനത്ത മഴയും കാറ്റും തുടരുകയാണ്. പല പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി.
ധമ്രയിൽ മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലും നാശനഷ്ടമുണ്ടെന്ന് അധികൃതർ അറിയിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് വടക്കൻ ഒഡീഷയിലെ ഭിതാർകനികയ്ക്കും ധമ്രയ്ക്കും ഇടയിൽ ഡാന കര തൊട്ടത്. ഭദ്രക്, കേന്ദ്രപാര, ബാസോർ, ജഗത്സിംഗ്പൂർ ജില്ലകളിൽ 110 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശി. അതിശക്തമായ മഴ തുടരുകയാണ്. ക്രമേണ ഡാന ദുർബലമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുൻകരുതലിന്റെ ഭാഗമായി ലക്ഷക്കണക്കിന് പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. നിറുത്തിവച്ചിരുന്ന ബംഗാളിലെയും ഭുവനേശ്വറിലെയും വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്നലെ രാവിലെയോടെ പുനരാരംഭിച്ചു. സ്കൂളുകൾ അടച്ചിട്ടിരിക്കുകയാണ്. 400ലധികം ട്രെയിനുകൾ റദ്ദാക്കി.
ഇരു സംസ്ഥാനങ്ങളുടെയും സാഹചര്യം നിരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രിമാരുടെ നേതൃത്വത്തിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. ദേശീയ -സംസ്ഥാന ദുരന്തനിവാരണ സേനകളെയും പ്രത്യേകം മെഡിക്കൽ സംഘത്തെയും രണ്ട് സംസ്ഥാനങ്ങളിലും വിന്യസിച്ചിട്ടുണ്ട്.