crime

മൊഹാലി: പഞ്ചാബിലെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും നിലവില്‍ ബിജെപി വനിതാ നേതാവുമായ സത്കാര്‍ കൗര്‍ ലഹരി കേസില്‍ അറസ്റ്റില്‍. ആഡംബര കാറില്‍ എത്തി ലഹരി മരുന്നായ ഹെറോയിന്‍ വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സത്കാര്‍ അറസ്റ്റിലായത്. പഞ്ചാബിലെ മൊഹാലിയില്‍ നിന്ന് 100 ഗ്രാം ഹെറോയിനുമായിട്ടാണ് ഇവര്‍ പിടിയിലായത്. ബുധനാഴ്ച നടന്ന സംഭവത്തില്‍ കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധുവായ ജസ്‌കീരത് സിംഗ് എന്ന യുവാവും അറസ്റ്റിലായി.

തുടര്‍ന്ന് പഞ്ചാബ് ബിജെപി നേതൃത്വം കൗറിനെ ആറുവര്‍ഷത്തേക്ക് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ സുനില്‍ ഝാഖറിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. രണ്ടരലക്ഷം രൂപയ്ക്ക് ഹെറോയിന്‍ വില്‍ക്കാന്‍ ആഡംബര കാറിലെത്തിയതായിരുന്നു കൗര്‍. ബന്ധുവായ ജസ്‌കീരത്ത് മറ്റൊരു കാറിലുമെത്തി. വില്‍പ്പനയ്ക്ക് എത്തിയ വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. പൊലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കൗറിന്റെ കാര്‍ പൊലീസുകാരന്റെ കാലില്‍ കയറി ഇറങ്ങി.

ഖരഡിലെ ഇവരുടെ വീട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ 28 ഗ്രാം ഹെറോയിനും 1.56 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ലഹരി കടത്താന്‍ ഉപയോഗിക്കുന്നതെന്നു കരുതുന്ന നാലു കാറുകളും പിടിച്ചെടുത്തു. ഡല്‍ഹി, ഹരിയാണ രജിസ്ട്രേഷനിലുള്ള നമ്പര്‍ പ്ലേറ്റുകളും ലഭിച്ചിട്ടുണ്ട്. 2017 മുതല്‍ 2022 വരെ ഫിറോസ്പുര്‍ റൂറല്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ.യായിരുന്നു കൗര്‍. നിയമസഭാതിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ 2022-ല്‍ ബി.ജെ.പി.യില്‍ ചേരുകയായിരുന്നു.