
കൊച്ചി: നാല് വർഷത്തെ മുന്നേറ്റത്തിന് ശേഷം ഇന്ത്യൻ സാമ്പത്തിക മേഖല തളർച്ചയിലേക്ക് നീങ്ങുന്നു. വ്യാവസായിക ഉത്പാദന സൂചികയിലും ഉപഭോഗത്തിലും കയറ്റുമതി രംഗത്തും പുതിയ വെല്ലുവിളികൾ ഉയരുകയാണെന്ന് സാമ്പത്തിക വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. വാഹന, ഭവന വില്പനയും ചരക്ക്, സേവന നികുതി സമാഹരണ കണക്കുകളും തളർച്ച സൂചിപ്പിച്ചതോടെ ഇന്ത്യൻ ഓഹരി വിപണി കനത്ത തിരിച്ചടി നേരിട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വളർച്ചാ സാദ്ധ്യതയുള്ള ജപ്പാൻ, തയ്‌വാൻ, ഫിലിപ്പീൻസ് തുടങ്ങിയ വിപണികളിലേക്ക് ഇന്ത്യയിൽ നിന്ന് പണം മാറ്റിയതാണ് ഓഹരിക്ക് തിരിച്ചടിയാകുന്നത്.
കൊവിഡിന് ശേഷം വൻകിട കമ്പനികൾ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് വ്യവസായ നിക്ഷേപം മാറ്റുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കാര്യമായ നേട്ടമുണ്ടായില്ല. രാജ്യത്തെ തൊഴിൽ സാഹചര്യങ്ങളെ കുറിച്ച് വൻകിട കോർപ്പറേറ്റുകളുടെ ആശങ്കകൾ പൂർണമായും ഒഴിവായിട്ടില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
എല്ലാം ഭദ്രമല്ലെന്ന് കണക്കുകൾ
വ്യാവസായിക ഉത്പാദനം ഇടിയുന്നു
എട്ട് പ്രധാന വ്യവസായ മേഖലകളിലെ ഉത്‌പാദനം ആഗസ്റ്റിൽ മൂന്ന് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. മാനുഫാക്‌ചറിംഗ്, കൽക്കരി, വൈദ്യുതി, ക്രൂഡോയിൽ തുടങ്ങിയ മേഖലകൾ ഉത്പാദന തളർച്ചയിലാണ്. ആഗസ്റ്റിൽ വ്യാവസായിക ഉത്പാദന സൂചിക 0.1 ശതമാനം നെഗറ്റീവ് വളർച്ച രേഖപ്പെടുത്തി. ഉപഭോഗത്തിലെ ഇടിവാണ് ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചത്.
വാഹന വില്പന താഴേക്ക്
സെപ്‌തംബറിൽ ഇന്ത്യയിലെ കാർ വില്പന 19 ശതമാനം ഇടിഞ്ഞു. ദീപാവലിക്ക് മുൻപുള്ള ഉത്സവ കാലത്തിലും വിപണിയിൽ ഉണർവ് ദൃശ്യമല്ല. കാലാവസ്ഥാ വ്യതിയാനം കാർഷിക വരുമാനം കുറച്ചതും വായ്പകളുടെ ഉയർന്ന പലിശയും ഗ്രാമീണ ഉപഭോഗത്തിലെ തളർച്ചയുമാണ് വില്പനയെ ബാധിക്കുന്നത്.
കയറ്റുമതിയും കുറയുന്നു
നാല് മാസമായി ഇന്ത്യയുടെ ഉത്പന്ന കയറ്റുമതി തുടർച്ചയായി കുറയുകയാണ്. സെപ്തംബറിൽ 3458 കോടി ഡാേളറിന്റെ ഉത്പന്നങ്ങളാണ് ഇന്ത്യ കയറ്റിഅയച്ചത്. ആഗസ്‌റ്റിലിത് 3,471 കോടി ഡോളറായിരുന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ കനത്ത ഇടിവുണ്ടായിട്ടും രാജ്യാന്തര വിപണിയിലെ സാദ്ധ്യതകൾ മുതലെടുക്കാൻ കഴിയുന്നില്ല.
ജി.എസ്.ടി വരുമാനം കൂടുന്നില്ല
ജൂൺ മുതൽ ചരക്ക്, സേവന നികുതി(ജി.എസ്.ടി) വരുമാനത്തിൽ നാമമാത്രമായ വർദ്ധനയാണുണ്ടായത്. സെപ്തംബറിലെ ജി.എസ്.ടി വരുമാനത്തിൽ 40 മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വളർച്ചയാണുണ്ടായത്. ഇക്കാലയളവിൽ വരുമാനം 6.5 ശതമാനം ഉയർന്ന് 1.74 ലക്ഷം കോടി രൂപയിലെത്തി.
തൊഴിൽ തർക്കങ്ങൾ വ്യവാസായിക ഉത്പാദന വളർച്ചയ്ക്ക് തിരിച്ചടിയാകുന്നു