
ബംഗളൂരു: ബെലേക്കേരി തുറമുഖം വഴിയുള്ള അനധികൃത ഇരുമ്പയിര് കടത്തല്‍ കേസിൽ കോണ്‍ഗ്രസ് നേതാവും കാര്‍വാര്‍ എംഎല്‍എയുമായ സതീഷ് കൃഷ്ണ സെയിലിന് ഏഴുവർഷം തടവ്. ബംഗളൂരുവില്‍ സ്ഥിതിചെയ്യുന്ന ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സെയിൽ അടക്കം ആറുപേർക്കെതിരയാണ് വിധി പുറപ്പെടുവിച്ചത്.
മെട്രിക് ടണ്‍ ഇരുമ്പയിര് അനധികൃതമായി കടത്തിയതുമായി ബന്ധപ്പെട്ടാണ് സെയിലിനെതിരെ കേസെടുത്തത്. മല്ലികാര്‍ജുന ഷിപ്പിംഗ് കോര്‍പ്പറേഷന്‍ കമ്പനി ഉടമയായ സതീഷ് സെയിലിനെതിരെയും ഫോറസ്റ്റ് ഓഫീസര്‍ അടക്കമുള്ള മറ്റ് പ്രതികള്‍ക്കെതിരെയും കേസ് അന്വേഷിച്ച സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സതീഷിനേയും കേസിലെ മറ്റ് രണ്ട് പ്രതികളേയും ഉടനടി അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന കോടതി ഉത്തരവിന് പിന്നാലെ കഴിഞ്ഞ ദിവസം അദ്ദേഹത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, അതിക്രമിച്ച് കടക്കല്‍, അഴിമതി എന്നീ കുറ്റങ്ങളാണ് എംഎല്‍എക്കും കൂട്ടുപ്രതികള്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ബെലേക്കേരി തുറമുഖം വഴി 60,000 കോടി രൂപയോളം മൂല്യം വരുന്ന ഇരുമ്പയിര് കടത്തിയെന്നാണ് സെയിലിനെതിരായ കേസ്. ബെല്ലാരിയിൽ നിന്ന് ഖനനം ചെയ്തെടുത്ത ഇരുമ്പയിര് കാർവാറിലെ ബെലേക്കേരി തുറമുഖം വഴി കടത്തുകയായിരുന്നു. കോഴിക്കോട് സ്വദേശി അര്‍ജുനെ ഷിരൂരിലെ ഗംഗാവലി പുഴയില്‍ കാണാതായ സംഭവത്തില്‍ തെരച്ചിലുമായി ബന്ധപ്പെട്ട് സ്ഥലം എംഎല്‍എ കൂടിയായ സതീഷ് സജീവമായിരുന്നു. അതുകൊണ്ട് തന്നെ മലയാളികള്‍ക്കും സുപരിചിതനാണ് സെയിൽ.