
ഷിരൂരിൽ അർജുന് വേണ്ടിയുള്ള തെരച്ചിലിന് നേതൃത്വം നൽകി
ബംഗളൂരു: അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എം.എൽ.എയും കോൺഗ്രസ് നേതാവുമായ സതീഷ് കൃഷ്ണ സെയിലിന് ഏഴ് വർഷം തടവുശിക്ഷ. ബംഗളുരൂവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. സതീഷ് കൃഷ്ണ സെയിൽ, തുറമുഖ വകുപ്പ് ഡെപ്യൂട്ടി കൺസർവേറ്ററായിരുന്ന മഹേഷ് ജെ. ബിലിയെ, ഖനിയുടമ തുടങ്ങി ഏഴു പേർക്കാണ് ശിക്ഷ. പ്രതികൾ
44 കോടി രൂപ പിഴയും ഒടുക്കണം. വിധി മേൽക്കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ സതീഷ് കൃഷ്ണ സെയ്ലിന് എം.എൽ.എ സ്ഥാനം നഷ്ടമാകും. ഏഴ് പേരെയും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി കേസിൽ സെയിൽ കുറ്റക്കാരനെന്ന് വിധിച്ചിരുന്നു. പിന്നാലെ രാത്രി തന്നെ സി.ബി.ഐ സെയിലിനെ അറസ്റ്റ് ചെയ്തു. രജിസ്റ്റർ ചെയ്ത ആറ് കേസുകളിലും സെയിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും ഇളവുവേണമെന്നും സെയിൽ കോടതിയിൽ വാദിച്ചിരുന്നു. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിന് നേതൃത്വം നൽകിയത് സെയിലായിരുന്നു.
കോളിളക്കം സൃഷ്ടിച്ച കേസ്
2010ലാണ് കർണാടകയിൽ ഏറെ കോളിളക്കമുണ്ടാക്കിയ ബെലിക്കേരി ഇരുമ്പയിര് അഴിമതി പുറത്തു വരുന്നത്. 2006 -2008 ൽ
ബെലെകെരി തുറമുഖം വഴി 60,000 കോടി രൂപയെങ്കിലും മതിപ്പ് വരുന്ന ഇരുമ്പയിര് കടത്തിയെന്നതാണ് കേസ്. തുച്ഛമായ റോയൽറ്റി മാത്രം നൽകി ഇരുമ്പയിര് വിദേശത്തേക്ക് കയറ്റുമതി ചെയ്തതിലൂടെ സർക്കാരിന് ഭീമമായ നഷ്ടമുണ്ടായി. സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തതിനുശേഷം സെയ്ൽ അറസ്റ്റിലായിരുന്നു. ഒരു വർഷത്തോളം ജയിലിൽ. പിന്നീട് ജാമ്യം ലഭിച്ചു.